
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (WCL) ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കാനിരുന്ന ലെജൻഡ്‌സ് ക്രിക്കറ്റ് മത്സരം റദ്ദാക്കി. ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് സംഘാടകർക്ക് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ആരാധകരുടെയും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്തിയതിൽ ഡബ്ല്യു.സി.എൽ. ഖേദം പ്രകടിപ്പിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് താൻ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് ഇന്ത്യൻ താരം ശിഖർ ധവാൻ അറിയിച്ചത്. മെയ് 11-ന് തന്നെ താൻ ഇക്കാര്യം സംഘാടകരെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ധവാന് പുറമെ സുരേഷ് റെയ്ന, ഹർഭജൻ സിംഗ്, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ തുടങ്ങിയ പ്രമുഖ ഇന്ത്യൻ താരങ്ങളും പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്തിരുന്നു.
പ്രധാന സ്പോൺസർമാരായ ഈസ്മൈട്രിപ്പും പാകിസ്ഥാനുമായി ബന്ധപ്പെട്ട ഒരു മത്സരത്തിലും സഹകരിക്കില്ലെന്ന് നിലപാടെടുത്തതോടെയാണ് ഡബ്ല്യു.സി.എൽ. മത്സരം റദ്ദാക്കാൻ നിർബന്ധിതരായത്. തങ്ങളുടെ അഞ്ച് വർഷത്തെ സ്പോൺസർഷിപ്പ് കരാറുണ്ടായിട്ടും, പാകിസ്ഥാനുമായി ബന്ധപ്പെട്ട ഒരു WCL മത്സരത്തിലും തങ്ങൾ സഹകരിക്കില്ലെന്ന് ഈസ്മൈട്രിപ്പ് വ്യക്തമാക്കി. “ഭാരത് ഫസ്റ്റ്. എപ്പോഴും” എന്ന് അവർ തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.
ആരാധകർക്ക് സന്തോഷം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം ഉൾപ്പെടുത്തിയതെങ്കിലും, അത് പലരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുകയും ഇന്ത്യൻ താരങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തതായി WCL സംഘാടകർ ക്ഷമാപണം നടത്തി. ശേഷിക്കുന്ന മത്സരങ്ങൾ ഷെഡ്യൂൾ ചെയ്ത പ്രകാരം നടക്കുമെന്നും അവർ അറിയിച്ചു.