മാസപ്പടി കേസ്: പിണറായി വിജയന്‍റെയും മുഹമ്മദ് റിയാസിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ് പൂർത്തിയായി
കണ്ണൂർ: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ കണ്ണൂരിലെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡ് പൂർത്തിയായി. രേഖകൾ ശേഖരിച്ച് ഇഡി ഉദ‍്യോഗസ്ഥർ പുറത്തെത്തി. അതേസമയം, മുൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി റെയ്ഡും പൂർത്തിയായിട്ടുണ്ട്.
പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ‍്യോഗസ്ഥർക്കെതിരേ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും ഒന്നും കൊണ്ടുപോകുന്നില്ലെന്ന് ഉദ‍്യോഗസ്ഥർ എഴുതി നൽകിയിട്ടുണ്ടെന്ന് എം.വി. ജയരാജൻ പറഞ്ഞു.
മാസപ്പടി കേസിൽ ഇഡിക്ക് അന്വേഷണം തുടരാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് 12 ഇടങ്ങളിൽ ഇഡി മിന്നൽ പരിശോധന നടത്തിയത്. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാൻ സാധ‍്യതയുണ്ടെന്നത് കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം.