{"vars":{"id": "89527:4990"}}

രത്തൻ യു. ഖേൽക്കറുടെ നിയമനം: ‘ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ’ എന്ന് കെ.സി. വേണുഗോപാൽ

 

തിരുവനന്തപുരം: കേരള മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു. ഖേൽക്കറെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ധനവില നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ലെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. പ്രധാനമന്ത്രിക്ക് ലോകം ചുറ്റുന്നതിലാണ് ശ്രദ്ധയെന്ന് അദേഹം പറഞ്ഞു. രാജ്യത്തെ പുതിയ തലമുറ അസ്വസ്ഥരാണ് എന്നതിന്റെ തെളിവാണ് കോക്രോച്ച് ജനതാ പാർട്ടി. ഒരു മൂവ്മെന്റിനേയും അടിച്ചമർത്തുന്നത് ശരിയല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അതേസമയം രത്തൻ.യു.ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയി നിയമിച്ചതിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനം ശക്തമാക്കി. ബംഗാളിൽ ചീഫ് ഇലക്ഷൻ ഓഫീസറെ മുഖ്യമന്ത്രിയുടെ പ്രധാന ചുമതലയിൽ നിയമിച്ചതിൽ രാഹുൽ ഗാന്ധി ഉൾപ്പടെ എതിർത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും അതിനുള്ള പ്രത്യുപകാരങ്ങൾ സ്വീകരിക്കുന്നു എന്നുമായിരുന്നു സിപിഐഎം വിമർശനം.

നിയമനത്തിൽ നിലപാട് കടുപ്പിച്ചു ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാൽ സർവീസിലെ മികവ് പരിഗണിച്ചുള്ള നിയമനം എന്നാണ് കോൺഗ്രസ്സ് പ്രതിരോധം. ഉത്തരവ് കൂടി ഇറങ്ങിയ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.