പെൻഷൻ വാങ്ങാൻ ദുരിതയാത്ര; 90-കാരിയായ ഭർതൃമാതാവിനെ ചുമലിലേറ്റി യുവതി നടന്നത് 9 കിലോമീറ്റർ
റായ്പൂർ: ബാങ്കിൽ നിന്നും വാർദ്ധക്യകാല പെൻഷൻ കൈപ്പറ്റുന്നതിനായി 90 വയസുള്ള ഭർതൃമാതാവിനെ ചുമലിലേറ്റി യുവതി നടന്നത് ഒൻപത് കിലോമീറ്ററോളം ദൂരം. ഛത്തിസ്ഗഡിലെ സുർഗുജ ജില്ലയിലുള്ള വനമേഖലയായ മെയിൻപഥ് പ്രദേശത്താണ് മനുഷ്യ മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന ഈ സംഭവം ഉണ്ടായത്. സുഖ്മാനിയ ഭായ് എന്ന യുവതിയാണ് തന്റെ വയോധികയായ ഭർതൃമാതാവിനെ പുറത്തുചുമന്ന് പൊരിവെയിലിൽ കിലോമീറ്ററുകളോളം സഞ്ചരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷവും ഭരണകൂടത്തിനെതിരെയുള്ള വിമർശനവും ഉയരുകയാണ്.
വനമേഖലയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശങ്ങളിൽ പൊതുഗതാഗത സൗകര്യങ്ങൾ തീരെ കുറവാണ്. അതിനാൽ തന്നെ അടിസ്ഥാന ആവശ്യങ്ങൾക്കും സർക്കാർ സേവനങ്ങൾക്കുമായി ഇവിടുള്ള ഗ്രാമീണർക്ക് കാടും മലയും അരുവികളും പാറക്കെട്ടുകളും നിറഞ്ഞ ദുർഘടമായ വനപാതകൾ കാൽനടയായി താണ്ടേണ്ട അവസ്ഥയാണുള്ളത്.
പെൻഷൻ ആനുകൂല്യം ലഭിക്കുന്ന ഗുണഭോക്താവ് ബാങ്കിൽ നേരിട്ടെത്തി വിരലടയാളമോ തിരിച്ചറിയൽ പരിശോധനയോ പൂർത്തിയാക്കിയാൽ മാത്രമേ തുക അനുവദിക്കൂ എന്ന കർശന നിയമമാണ് ഈ ദുരിതയാത്രയ്ക്ക് കാരണം. മൂന്ന് നാല് മാസത്തെ കുടിശ്ശികയടക്കം ഏകദേശം 1500 രൂപയോളം വരുന്ന പെൻഷൻ തുക വാങ്ങാനാണ് യുവതിക്ക് ഇത്രയും വലിയ ദൂരം വൃദ്ധയെയും കൊണ്ട് നടക്കേണ്ടി വന്നത്.
മുമ്പ് പെൻഷൻ തുക ഗ്രാമങ്ങളിൽ നേരിട്ടെത്തിച്ചു നൽകുന്ന സംവിധാനം ഉണ്ടായിരുന്നുവെന്നും, എന്നാൽ പുതിയ ബയോമെട്രിക്/കെ.വൈ.സി (KYC) നിബന്ധനകൾ വന്നതോടെ തങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടായി മാറിയെന്നും യുവതി പറയുന്നു. അതേസമയം, സംഭവം വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട അധികൃതർ, കെ.വൈ.സി നടപടികൾ പൂർത്തിയായെന്നും അടുത്ത മാസം മുതൽ പെൻഷൻ തുക ഇവരുടെ വീട്ടിൽ നേരിട്ടെത്തിക്കാൻ 'ബാങ്ക് മിത്ര'യ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.