{"vars":{"id": "89527:4990"}}

പഞ്ചാബിൽ നടുക്കുന്ന ഇരട്ട സ്ഫോടനം; അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തു

 

ചണ്ഡീഗഡ്: പഞ്ചാബിൽ രണ്ടിടങ്ങളിൽ സ്ഫോടനം. അമൃത്സറിലും ജലന്ധറിലുമാണ് സ്‌ഫോടനം നടന്നത്. ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. എന്നാൽ ആര്‍ക്കും ആളപായമില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ആദ്യ സ്‌ഫോടനം ജലന്ധറിലെ തിരക്കേറിയ ബിഎസ്എഫ് ചൗക്കിലുള്ള ആസ്ഥാനത്തിന് സമീപമാണ് നടന്നത്. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം അമൃത്സറിലെ ഖാസ മേഖലയിലുള്ള ഒരു സൈനിക ക്യാമ്പിന് പുറത്താണ് രണ്ടാമത്തെ സ്‌ഫോടനം.

ഇതും ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് അടുത്താണ്. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി ഗ്രനേഡ് എറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിന് പിന്നാലെ പഞ്ചാബ് പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തുടനീളം സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു.