ചൊവ്വാദോഷം : ഭാഗം 6
നോവൽ
എഴുത്തുകാരി: ശ്രീക്കുട്ടി
” നീയിതെന്താ ഊർമ്മിളെ ആലോചിച്ചിരിക്കുന്നത് ? നിന്റെ മോനെപ്പോലെ നിനക്കും എന്റെ വാക്കിന് പുല്ല് വിലയാണോ ? ”
സെറ്റിയിൽ തളർന്നിരുന്ന അവർക്ക് നേരെ നോക്കിയുള്ള ദേവന്റെ ചോദ്യം കേട്ട് അവർ പതിയെ തലയുയർത്തിനോക്കി. പിന്നിൽ കൈ കെട്ടി ഒരുതരം അസ്വസ്ഥതയോടെ അയാൾ ഹാളിലൂടെ നടക്കുകയായിരുന്നു.
” ഏട്ടാ ഞാൻ ഏട്ടന്റെ വാക്കുകളെ തള്ളിക്കളയുകയല്ല. എല്ലാത്തിനും അതിന്റെതായ ശരികളും തെറ്റുകളും ഉണ്ടാവാം. പക്ഷേ ഏട്ടനറിയാല്ലോ ഇവിടെ ഞങ്ങളാരും ഇത്തരം കാര്യങ്ങളിലൊന്നും വിശ്വസിക്കാറില്ലെന്ന്. വിവാഹം നടത്തിയപ്പോൾ നോക്കാത്ത ജാതകവും പൊരുത്തവും മഹിയുടെ കുഞ്ഞ് മാനസ മോളുടെ വയറ്റിൽ വളരുന്ന ഈ സമയത്ത് നോക്കിയിട്ടെന്ത് കാര്യം . ഏട്ടന്റെ ജ്യോതിഷത്തിൽ ഒരുപക്ഷെ അവർ തമ്മിൽ പൊരുത്തം ഇല്ലായിരിക്കും . പക്ഷേ മനപ്പൊരുത്തം അവരിൽ ആവശ്യത്തിലധികം ഉണ്ട്. ഇനി ഏട്ടനായിട്ട് ഓരോന്ന് പറഞ്ഞുണ്ടാക്കാൻ നിക്കണ്ട. ”
അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് മറുപടിക്ക് കാത്തുനിൽക്കാതെ ഊർമ്മിള അടുക്കളയിലേക്ക് നടന്നു.
ദേവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
” അമ്മയും മകനും എന്റെ വാക്ക് ചെവിക്കൊള്ളണ്ട അനുഭവം വരുമ്പോൾ പഠിച്ചോളും. മരുമകൾ കാരണം തകർന്നടിയും ഈ പാലാഴി അതുവരെ ഇങ്ങനെ ആദർശം പറഞ്ഞു നടന്നോ “.
ആരോടെന്നില്ലാതെ ഉള്ള ദേവന്റെ വാക്കുകൾ കേട്ടുവെങ്കിലും അതിന് ചെവി കൊടുക്കാതെ ഊർമ്മിള ഓരോ ജോലികളിൽ മുഴുകി.
” അമ്മേ……. അമ്മയ്ക്കും എന്നോട് ദേഷ്യമുണ്ടോ ?? ”
പച്ചക്കറി നുറുക്കിക്കൊണ്ടിരുന്ന ഊർമ്മിളയുടെ അരികിൽ വന്നുനിന്നുകൊണ്ട് ഇടറിയ സ്വരത്തിൽ മാനസ ചോദിച്ചു. അവളുടെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു.
” ഞാൻ എന്തിനാ മോളേ നിന്നോട് ദേഷ്യം കാട്ടുന്നേ . ഞാൻ പറഞ്ഞില്ലേ ഇതിലൊന്നും ഞാനോ മഹിയോ വിശ്വസിക്കുന്നില്ല എന്ന്. ഏട്ടനോട് പറഞ്ഞതേ എനിക്ക് നിന്നോടും പറയാനുള്ളു . നിങ്ങളുടെ വിവാഹ സമയത്ത് നോക്കാത്ത ജാതകവും പൊരുത്തവും ഒന്നും ഇനി നോക്കേണ്ട കാര്യമില്ല. ഏട്ടൻ എന്തേലും പറഞ്ഞെന്ന് കരുതി മോളതൊന്നും ഓർത്ത് വിഷമിക്കണ്ട. അത് ഈ സമയത്ത് നല്ലതല്ല. മോളിപ്പോ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെപ്പറ്റി മാത്രം ചിന്തിച്ചാൽ മതി. ”
ചിരിയോടെ മാനസയുടെ കവിളിൽ തലോടിക്കൊണ്ട് ഊർമ്മിള പറഞ്ഞു. മനസ്സിലെ ആശങ്കകളൊക്കെ ഒരു നിമിഷം കൊണ്ട് ഉരുകിപ്പോയതുപോലെ തോന്നി മാനസക്ക്. വീട്ടിൽ എല്ലായിടത്തും