ഇനിയൊരു ജന്മംകൂടി – ഭാഗം 11

ഇനിയൊരു ജന്മംകൂടി – ഭാഗം 11

നോവൽ

******

ഇനിയൊരു ജന്മംകൂടി – ഭാഗം 11

എഴുത്തുകാരി: ശിവ എസ് നായർ

ശൂന്യമായ മനസോടെ ആവണി ഗണേശന്റെ വീട്ടിലേക്ക് നടന്നു. അവിടെ അവളെ വരവേറ്റത് നടുക്കുന്ന സത്യങ്ങളായിരുന്നു. ആവണി ചെല്ലുമ്പോൾ പൂമുഖത്തെ ചാരു കസേരയിൽ അച്ഛമ്മ കിടക്കുന്നത് കണ്ടു. “അച്ഛമ്മേ… ” അവൾ നീട്ടി വിളിച്ചു.

അവളുടെ ശബ്ദം കേട്ട് അവർ കണ്ണുകൾ തുറന്നു.

ആവണിയുടെ വരവ് അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

“കയറി വാ.. ” അവർ അവളെ ക്ഷണിച്ചു.

ആവണി വരാന്തയിലേക്ക് കയറിയിരുന്നു.

“അച്ഛമ്മയ്ക്ക് സുഖമാണോ…. ഇവിടെ കുഴപ്പമൊന്നുമില്ലല്ലോ… ”

“എനിക്ക് കുഴപ്പമൊന്നുമില്ല….നീയെന്താ പതിവില്ലാതെ ഈ വഴിക്ക്… ” അവർ ചോദിച്ചു.

“അച്ഛമ്മയെ കാണാൻ വേണ്ടിയാ ഞാൻ വന്നത്.”

“എന്താ വിശേഷിച്ചു… ” തെല്ലു ആകാംക്ഷയോടെ അവർ ആരാഞ്ഞു.

ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“അത് പിന്നെ അച്ഛമ്മേ…..സുധിയേട്ടൻ എന്നെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു. വക്കീലിനെ കണ്ടിട്ട് വരുന്ന വഴിയാ.

ഒരാഴ്ചയ്ക്കുള്ളിൽ ഡിവോഴ്സ് പെറ്റീഷൻ തയ്യാറാക്കിയിട്ട് വിളിക്കാമെന്നാണ് അഡ്വക്കേറ്റ് പറഞ്ഞത്. ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്തു കഴിഞ്ഞാൽ പിന്നെ ഞാൻ ആ വീട്ടിൽ തുടരേണ്ട ആവശ്യം വരുന്നില്ലല്ലോ… ആറു മാസം കഴിഞ്ഞാൽ കോടതിയിൽ പെറ്റീഷൻ സമർപ്പിക്കും.

അമ്മയുടെ അടുത്തേക്ക് പോകാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാ ഞാൻ ഇങ്ങോട്ടേക്കു വന്നത്.അച്ഛമ്മ കൂടെ വരുകയാണെങ്കിൽ നമുക്ക് ഏതെങ്കിലും വീട് വാടകയ്ക്ക് എടുത്തു താമസിക്കാം. പിന്നീട് അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയ ശേഷം അങ്ങോട്ടേക്ക് പോകാം.

അവിടുന്ന് ഇറങ്ങിയാൽ പിന്നെ എനിക്ക് പോകാൻ ഒരിടമില്ല… ”

ഇടറിയ സ്വരത്തിൽ അവൾ അച്ഛമ്മയോട് പറഞ്ഞു.

ഒരു പൊട്ടിച്ചിരി ആയിരുന്നു അവരുടെ മറുപടി.

അവരുടെ ഭാവമാറ്റം കണ്ട് ആവണി പകച്ചു പോയി.

“നന്നായി… നിനക്കിതു തന്നെ കിട്ടണം…. ഞാൻ കൂടെ വരുമെന്ന് സ്വപ്നം കണ്ടാണ് ഇങ്ങോട്ട് വന്നതെങ്കിൽ എന്റെ മോൾ അതങ്ങ് മറന്നേക്ക്..”

“അച്ഛമ്മയും സ്നേഹം നടിച്ചു എന്നെ പറ്റിക്കുകയായിരുന്നു അല്ലെ…. ഇതിന് മാത്രം ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തേ..??

സ്നേഹം നടിച്ചു നിങ്ങൾ അടുത്ത് കൂടിയപ്പോൾ ഞാൻ അതിൽ വീഴാൻ പാടില്ലായിരുന്നു. എന്ന് ഞാൻ എന്റെ അമ്മയുടെ വാക്ക് ധിക്കരിച്ചു നിങ്ങളുമായി ബന്ധം സ്ഥാപിച്ചോ അന്ന് തുടങ്ങി എന്റെ കഷ്ടകാലം…. ”

ആവണിക്ക് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി.

“നിന്ന് പ്രസംഗിക്കാതെ ഇറങ്ങി പോടീ എന്റെ വീട്ടിൽ നിന്ന്…”

അച്ഛമ്മ അവളെ കഴുത്തിനു പിടിച്ചു പുറത്തേക്കു തള്ളി….ശേഷം അവർ അകത്തു കയറി വാതിൽ അടച്ചു.

നില തെറ്റി ആവണി മുറ്റത്തേക്ക് വീണു.

ആ രംഗങ്ങൾ കണ്ടു കൊണ്ടാണ് ഗണേശന്റെ ഭാര്യ സുധ കയ്യിൽ സാധനങ്ങളുമായി അങ്ങോട്ടേക്ക് വന്നത്.

“അയ്യോ മോളെ എന്ത് പറ്റി… ” കയ്യിലിരുന്ന സാധനങ്ങൾ നിലത്തിട്ട് അവർ ഓടി വന്നു അവളെ പിടിച്ചു.

സുധ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

ആവണി ദേഹത്തു പറ്റിയ മണ്ണ് തൂത്തു കളഞ്ഞു.

“മോൾ എന്തിനാ ഇങ്ങോട്ടേക്കു വന്നത്… മോൾക്കിനിയും അവരുടെ തനി സ്വഭാവം മനസിലായില്ലെന്നുണ്ടോ… ” അലിവോടെ സുധ
ചോദിച്ചു.

“കുഞ്ഞമ്മേ ഞാൻ…. എനിക്കറിയില്ലായിരുന്നു ഈ നിമിഷം വരെ അച്ഛമ്മയ്ക്കും ഈ വിവാഹത്തിൽ പങ്കുള്ള കാര്യം… ” സങ്കടത്തോടെ അവൾ അവരെ നോക്കി പറഞ്ഞു.

“എന്റെ മോളെ നിന്നെ കരുതി കൂട്ടി എല്ലാവരും കൂടി ചതിച്ചതാ…
സുധീഷിന്റെ അമ്മയുടെ കമ്പനിയിലെ മാനേജർ ആണ് നിന്റെ കൊച്ചച്ചൻ. പണ്ട് സുധീഷിന്റെ അമ്മയുടെ അച്ഛനും നിന്റെ അച്ഛന്റെ അച്ഛനും തമ്മിൽ ബിസിനസ്‌ പാർട്ണർ ആയിരുന്ന കാര്യങ്ങൾ നിനക്കറിയാലോ.

പിന്നീട് മോളുടെ അച്ചാച്ചന്റെ മരണ ശേഷം ബിസിനസ്‌ രണ്ടായി ഭാഗിച്ചു. നിന്റെ കൊച്ചച്ചൻ ബിസിനസ്‌ നോക്കി നടത്തി കടത്തിൽ മുങ്ങി നിന്ന സമയത്താണ് സുധീഷിന്റെ അമ്മ അവരുടെ കമ്പനിയിൽ അദ്ദേഹത്തിനു മാനേജർ ആയി ജോലി നൽകിയത്.

പിന്നീടാണ് അവരുടെ മകനും മോളുമായിട്ടുള്ള വിവാഹം നടത്തി കൊടുത്താൽ ഇരുപത്തിയഞ്ചു ലക്ഷം രൂപ നൽകാമെന്ന് ഓഫർ നൽകിയത്.

അതിനായി നിന്റെ അച്ഛമ്മ ഒരുക്കിയ കെണിയിൽ നീ വീഴുകയും ചെയ്തു. പെട്ടെന്നൊരു ദിവസം സ്നേഹം നടിച്ചു അവർ അടുത്ത് കൂടിയപ്പോൾ മോൾ മനസിലാക്കണമായിരുന്നു അതിനു പിന്നിൽ എന്തെങ്കിലും ചതി ഉണ്ടാകുമെന്നു.

മോളുടെ അമ്മയെയും മോളെയും തമ്മിൽ തെറ്റിച്ചാൽ മാത്രമേ അവരുടെ ഉദ്ദേശം നടക്കു എന്ന് അവർക്ക് അറിയാമായിരുന്നു.

മോളും അമ്മയും തമ്മിൽ വഴക്കിട്ടു പിണങ്ങാൻ വേണ്ടിയാണ് ഒരു നുണക്കഥ പറഞ്ഞു അവർ നിന്നെ വിശ്വാസിപ്പിച്ചത്. നീ സൗഭാഗ്യ പ്രസവിച്ച മകൾ അല്ലായെന്ന്.

ചെറുപ്പം മുതൽ അമ്മയ്ക്ക് നിന്നോട് അകൽച്ചയാണെന്ന് നീ പറഞ്ഞത് അവർ മുതലെടുത്തു. മോളും അമ്മയുമായി മാനസികമായ ഒരടുപ്പം ഇല്ലെന്ന് മോളിൽ നിന്നും മനസിലാക്കിയ ശേഷമാണ് നിന്റെ കൊച്ചച്ചനും അച്ഛമ്മയും കൂടിയാലോചിച്ചു ഇങ്ങനെയൊരു നീക്കം നടത്തിയത്.

അതിലവർ വിജയിക്കുകയും ചെയ്യും. ദുരഭിമാനിയായ നിന്റെ അമ്മയ്ക്ക് ഒരിക്കലും സ്വന്തം മകൾ തന്റെ വാക്ക് മറി കടന്നു അച്ഛന്റെ വീട്ടുകാരുമായി ബന്ധം സ്ഥാപിക്കുന്നത് ഉൾകൊള്ളാൻ കഴിയില്ലെന്ന് ഇവർക്കറിയാമായിരുന്നു. അതിന്റെ പേരിൽ നിങ്ങൾ തമ്മിൽ വഴക്കാകുമ്പോൾ മോൾ അമ്മയോട് ഞാൻ നിങ്ങളുടെ സ്വന്തം മകൾ അല്ലല്ലോയെന്ന് ചോദിക്കുക കൂടി ചെയ്താൽ പിന്നെ സൗഭാഗ്യ മോളുമായി പിണക്കത്തിലാകുമെന്ന് ഉറപ്പായിരുന്നു.

കാര്യങ്ങൾ അതുപോലെ തന്നെ സംഭവിച്ചു. പിന്നെ എന്നെ മോളുടെ മുന്നിൽ അച്ഛമ്മയെ നിരന്തരം ദ്രോഹിക്കുന്ന മരുമകളായി ചിത്രീകരിച്ചു കൊണ്ട് ആ വീട്ടിൽ കയറിപ്പറ്റി. അതോടെ മോളുടെ അമ്മയുടെ ദേഷ്യം വർദ്ധിക്കുകയും ചെയ്തു.

പിന്നെ എന്തൊക്കെയാണ് നടന്നതെന്ന് മോൾക്കും അറിയാവുന്നതല്ലേ.നിന്റെ കൊച്ചച്ചനെ മുന്നിൽ നിർത്തി പിന്നിൽ കളിച്ചത് നിന്റെ അച്ഛമ്മയായിരുന്നു.

എല്ലാം പണത്തിനു വേണ്ടിയായിരുന്നു….പലപ്പോഴും മോളോട് സത്യങ്ങൾ തുറന്നു പറയാൻ ഞാൻ ശ്രമിച്ചതായിരുന്നു പക്ഷെ അതിനുള്ള അവസരം കിട്ടിയിരുന്നില്ല. എല്ലാം അവര് തീരുമാനിച്ച പോലെ നടന്നു.

ഇനിയെങ്കിലും മോൾ അമ്മയെ മനസിലാക്കാൻ ശ്രമിക്കണം. ഉണ്ടായ കാര്യങ്ങൾ തുറന്നു പറഞ്ഞു അമ്മയോട് മാപ്പ് ചോദിച്ചാൽ സൗഭാഗ്യ ഉറപ്പായും നിന്നോട് ക്ഷമിക്കും.സ്വന്തം മകളെ തള്ളി പറയാൻ ഒരമ്മയ്ക്കും കഴിയില്ല. എന്നും എപ്പോഴും താങ്ങായി അമ്മ മാത്രേ ഉണ്ടാവു…”

സുധ പറഞ്ഞതെല്ലാം കേട്ട് നിൽക്കാനേ ആവണിക്ക് കഴിഞ്ഞുള്ളു. തന്റെ ബുദ്ധി ശൂന്യമായ പ്രവർത്തി കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന് അവൾക്ക് മനസിലായി.

തന്റെ ജീവിതം നശിക്കാൻ കാരണം താൻ തന്നെയാണ്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകം തനിക്കില്ലാതെ പോയി. എങ്കിൽ അവരുടെ ചതി കുഴിയിൽ വീഴില്ലായിരുന്നു….

ആവണിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി.

തന്റെ അമ്മ തന്നെയായിരുന്നു ശരി എന്ന് അവൾക്ക് ഒന്നൂടെ ബോധ്യമായി. അച്ഛമ്മയുടെ വാക്കുകൾ വിശ്വസിച്ചു സ്വന്തം അമ്മയെ അന്യയായി കണ്ട നിമിഷത്തെ അവൾ മനസ്സാൽ ശപിച്ചു. അന്ന് അമ്മയോട് അതേ ചൊല്ലി വഴക്കിട്ടപ്പോൾ അമ്മയ്ക്ക് എന്ത് മാത്രം വേദന തോന്നിക്കാണും എന്നോർത്തപ്പോൾ അവളുടെ നെഞ്ച് നീറി പുകഞ്ഞു.

അറിവില്ലായ്മ കൊണ്ട് ചെയ്തു പോയ തെറ്റുകൾക്ക് അമ്മയുടെ കാലിൽ വീണു മാപ്പിരക്കാൻ അവൾ അതിയായി ആഗ്രഹിച്ചു.
പക്ഷെ ആവണിക്ക് അമ്മയുടെ മുന്നിലേക്ക് ചെല്ലാനുള്ള ധൈര്യം ഇല്ലായിരുന്നു.

സുധയോട് യാത്ര പറഞ്ഞു അവൾ സുധീഷിന്റെ വീട്ടിലേക്ക് പോയി. വീട്ടിലേക്കുള്ള യാത്രയിലുട നീളം ആവണിയുടെ മനസ്സ് സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു.

ട്രാഫിക് ബ്ലോക്ക്‌ കാരണം നേരം വൈകിയാണ് ആവണി വീട്ടിലെത്തിയത്.

ചെന്നു കയറുമ്പോൾ ആവണി കണ്ടത് ഹാളിലെ സോഫയിൽ ഇരിക്കുന്ന ഗീതയെയാണ്.അരികിൽ സുരേന്ദ്രനും ഉണ്ടായിരുന്നു. സുധീഷിന്റെ അമ്മയെ സുരേന്ദ്രൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു. രോഗം ഏതാണ്ട് ഭേദമായിരുന്നു അവർക്ക്.

ആവണി പ്രതീക്ഷിച്ച പോലെ ഗീതയുടെ ഭാഗത്തു നിന്നും യാതൊരു ആക്രമണവും ഉണ്ടായില്ല.

“മോൾ എവിടെ പോയതാ… ” അവളെ കണ്ടതും സുരേന്ദ്രൻ ചോദിച്ചു.

ഒരു നിമിഷം അയാളുടെ ചോദ്യത്തിനു മുന്നിൽ ആവണിക്ക് ഉത്തരം മുട്ടി.

“സുധീഷ് എന്നെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു അച്ഛാ.അഡ്വക്കേറ്റിനെ കണ്ടിട്ടു മടങ്ങി വരുന്ന വഴി ഞാൻ അച്ഛമ്മയെ കാണാൻ ഇറങ്ങി. അവരും കൂടി ചേർന്നുള്ള ഒത്തുകളി ആയിരുന്നു ഈ വിവാഹം…”
അവൾ നടന്ന കാര്യങ്ങൾ അച്ഛനോട് പറഞ്ഞു.

എല്ലാം കേട്ടു കൊണ്ട് സുധിയുടെ അമ്മയും നിശബ്ദം ഇരുന്നു.

“മോളെ… ” കേട്ടത് ഉൾകൊള്ളാൻ കഴിയാതെ അയാൾ വിളിച്ചു.

“ഞാൻ പറഞ്ഞത് സത്യമാണ് അച്ഛാ…. ഇനി അധിക ദിവസം ഞാനീ വീട്ടിൽ ഉണ്ടാവില്ല. ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്തു കൊടുത്തു കഴിഞ്ഞാൽ പിന്നെ ഞാൻ ഈ വീട് വിട്ടിറങ്ങും…. ”

“എടുത്തു ചാടി ഒരു തീരുമാനം എടുക്കണോ മോളെ… നന്നായി ആലോചിച്ചു പോരെ… ”

“അച്ഛാ സുധിയേട്ടനോട്‌ ക്ഷമിക്കാൻ ഞാൻ തയ്യാറായതാണ്.എല്ലാം മറക്കാൻ ഞാൻ ഒരുക്കമാണെന്ന് അറിയിച്ചതുമാണ്. അപ്പോൾ സുധിയേട്ടൻ തന്നെയാണ് എന്നോട് ഡിവോഴ്സ് ആവശ്യപ്പെട്ടതു… ”

“അവനെ ഞാൻ പറഞ്ഞു മനസിലാക്കാം മോളെ… ”

“വേണ്ടച്ഛാ…ഇനി അതിന്റെ ആവശ്യമില്ല.എല്ലാം സുധിയേട്ടൻ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു. ഞാനും ഇതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു… ”

ആവണി ഗീതയുടെ അടുത്തേക്ക് ചെന്നു.

“അമ്മയെ ഞാൻ വേദനിപ്പിച്ചുവെങ്കിൽ മാപ്പാക്കണം. എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അമ്മയെന്നോട് ക്ഷമിക്കണം… ” അവൾ അവരുടെ കരം കവർന്നു.

അതുവരെ നിശബ്ദമായി ഇരുന്ന ഗീത പെട്ടെന്നാണ് പൊട്ടിക്കരഞ്ഞതു. അവർ അവളെ തന്നോട് ചേർത്ത് പിടിച്ചു.

“അമ്മയോട് മോൾ ക്ഷമിക്ക്… എല്ലാം എന്റെ തെറ്റായിരുന്നു… ഇത്രയും വർഷം ഒരു ഭ്രാന്തിയെ പോലെയാണ് ഞാൻ കഴിഞ്ഞത്. ഇത്രയും ദ്രോഹങ്ങൾ ഞാൻ മോളോടും ശ്രീനിയേട്ടനോടും ചെയ്തിട്ടും അതൊന്നും മനസ്സിൽ വയ്ക്കാതെ മോൾ അമ്മയോട് ക്ഷമിച്ചതു തന്നെ മോളുടെ നല്ല മനസ്സ് കൊണ്ടാണ്.

ഞാൻ ഇന്ന് ഇത്രയും മാറിയെങ്കിൽ അതിനു കാരണവും ആവണി മോൾ മാത്രമാണ്. ഞാനാണ് മോളോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കേണ്ടതു…. ”

ആവണി വിശ്വാസം വരാതെ അവരെ നോക്കി.

“സംശയം വേണ്ട മോളെ… ഈ ഏറ്റു പറച്ചിൽ ആത്മാർത്ഥമായി തന്നെയാണ്… ” സുരേന്ദ്രൻ പറഞ്ഞു.

ആവണിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
****************************************
ഒരാഴ്ച കടന്നു പോയി.

അന്നൊരു തിങ്കളാഴ്ച ആയിരുന്നു.

രാവിലെ കമ്പനിയിൽ ഫയലുകൾ നോക്കി ഇരിക്കുമ്പോഴായിരുന്നു സുധീഷിനു അഡ്വക്കേറ്റ് ഹരിശങ്കറിന്റെ കാൾ വന്നത്.

പെറ്റീഷൻ തയ്യാറാക്കി വച്ചിട്ടുണ്ടെന്നു അഡ്വക്കേറ്റ് സുധീഷിനെ അറിയിച്ചു.

വൈകുന്നേരം കമ്പനിയിൽ നിന്നും ഇറങ്ങിയ സുധീഷ് ഹരിശങ്കറിനെ കണ്ട് പെറ്റീഷൻ വാങ്ങിയ ശേഷമാണ് വീട്ടിലേക്ക് പോയത്.

രാത്രി അത്താഴം കഴിച്ചു കഴിഞ്ഞ സമയത്താണ് സുധീഷ് ആവണിയോട് ഡിവോഴ്സ് പെറ്റീഷൻ തയ്യാറാക്കി കിട്ടിയ കാര്യം അറിയിച്ചത്.

സുധീഷ് അഡ്വക്കേറ്റ് നൽകിയ പെറ്റീഷൻ സൈൻ ചെയ്യാൻ വേണ്ടി ആവണിക്ക് കൊടുത്തു.

അവൾ അവന്റെ കയ്യിൽ നിന്നും അത് വാങ്ങി മറിച്ചു നോക്കി.

സുധീഷ് അതിൽ നേരത്തെ തന്നെ ഒപ്പ് വച്ചിരിക്കുന്നതു അവൾ കണ്ടു.
ആവണിയും അതിൽ സൈൻ ചെയ്തു കൊടുത്തു.

എല്ലാം കണ്ടു കൊണ്ട് സുരേന്ദ്രനും ഗീതയും ഹാളിൽ നിൽക്കുന്നുണ്ടായിരുന്നു. അതിനോടകം തന്നെ ഇരുവരും മകനെ പറഞ്ഞു മനസിലാക്കാൻ ആവതും ശ്രമിച്ചു പരാജയപ്പെട്ടിരുന്നു.

സുധീഷ് തന്റെ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു. അതോടെ ഇരുവരും പിൻവാങ്ങി.

മകന്റെ വിവാഹ ജീവിതം കണ്മുന്നിൽ അവസാനിക്കുന്നതു കണ്ടു നിൽക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളു.

എല്ലാത്തിനും കാരണക്കാരി താൻ തന്നെയാണല്ലോ എന്ന കുറ്റബോധം ഗീതയെ വേട്ടയാടി കൊണ്ടിരുന്നു.

ആ രാത്രി സുധീഷ് ഒഴികെ ആ വീട്ടിൽ ആരും ഉറങ്ങിയിരുന്നില്ല.

കൊണ്ട് പോകേണ്ട സാധനങ്ങൾ രാത്രി തന്നെ ആവണി ബാഗിലാക്കി വച്ചു.

പിറ്റേന്ന് രാവിലെ അവൾ മൂവരോടും യാത്ര പറഞ്ഞു ഇറങ്ങാൻ തയ്യാറായി.

സുരേന്ദ്രനും ഗീതയ്ക്കും അവളെ തടയണമെന്നുണ്ടായിരുന്നു.പക്ഷെ ആവണി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് അവർക്ക് ബോധ്യമായതു കൊണ്ട് ഇരുവർക്കും നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു.

ആവണിയുടെ തീരുമാനത്തിനോട് സുധീഷും യോജിച്ചു. അവൾ അവിടെ നിന്നും പോകുന്നത് തന്നെയാണ് നല്ലതെന്നു അവനും തോന്നി.

“ഇനി നമുക്ക് കോടതിയിൽ കാണാം സുധിയേട്ടാ… ഞാൻ ഇറങ്ങട്ടെ… ” ആവണി അവനോടു ചോദിച്ചു.

“ഇത് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ആണ്.ഞാൻ കാരണം നിന്റെ ജീവിതം നശിച്ചുവെന്ന് നീ എപ്പോഴും പറയുന്നതല്ലേ… നഷ്ടപരിഹാരമായി വച്ചോളൂ…” സുധീഷ് എഴുതി ഒപ്പിട്ട ചെക്ക് ലീഫ് അവളുടെ ഉള്ളം കയ്യിൽ വച്ചു കൊടുത്തു.

അവൾ ഒരു നിമിഷം അതിലേക്ക് നോക്കി. ശേഷം അത് വലിച്ചു കീറി എറിഞ്ഞു.

“നിങ്ങളുടെ പണം എനിക്ക് വേണ്ട…. എനിക്കുണ്ടായ നഷ്ടം ഞാൻ സഹിച്ചു കൊള്ളാം.
എന്റെ ജീവിതത്തിനു വിലയിടാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല… ”

ആവണി പിന്തിരിഞ്ഞു നടന്നു.

“ആവണി ഒരു നിമിഷം… ” പിന്നിൽ നിന്നും സുധീഷ് വിളിച്ചു.

അവൾ തിരിഞ്ഞു അവനെ നോക്കി.

“എന്താ….? ”

“ഞാൻ കെട്ടിയ താലി കൂടി അഴിച്ചു വച്ചിട്ട് പൊയ്ക്കോ… ”

അവളുടെ കൈകൾ കഴുത്തിലെ താലിയിൽ മുറുകി.

“കെട്ടിയ ആൾ തന്നെ അത് അഴിച്ചു എടുത്തോളൂ… ” ആവണിയുടെ ഒച്ച ഹാളിൽ മുഴങ്ങി കേട്ടു.

സുധീഷ് നടന്നു വന്നു അവളുടെ കഴുത്തിൽ കിടന്ന താലി അഴിച്ചെടുത്തു.

അതു കണ്ട് സാരിതുമ്പ് വായിലേക്കമർത്തി ഗീത വിങ്ങിപ്പൊട്ടി.സുരേന്ദ്രൻ ഭാര്യയെ ചേർത്ത് പിടിച്ചു.

പിന്തിരിഞ്ഞു നോക്കാതെ ആവണി ആ വീടിന്റെ പടിയിറങ്ങി എങ്ങോട്ടാണെന്നറിയാതെ.
അവൾ നേരെ ബസ്സ്റ്റോപ്പിലേക്ക് നടന്നു.

എവിടെ പോകും… എന്തു ചെയ്യും എന്നൊന്നും അവൾക്കറിയില്ലായിരുന്നു. അമ്മയുടെ അടുത്തേക്ക് പോയാലോ എന്ന് പല തവണ ചിന്തിച്ചുവെങ്കിലും അവൾക്കതിനു ധൈര്യം വന്നില്ല.

ആവണി തൊട്ടടുത്തു കണ്ട ബൂത്തിലേക്ക് കയറി.
രണ്ടു കല്പിച്ചു അവൾ അഖിലേഷിനെ ഫോൺ ചെയ്തു.

“ഹലോ… ” അഖിലേഷിന്റെ സ്വരം ഫോണിലൂടെ ഒഴുകിയെത്തി.

“ഏട്ടാ ഞാൻ ആവണിയാണ്…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story