അറിയാതെ ഒന്നും പറയാതെ – ഭാഗം 10

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

മോനെ….വലിയമ്മ ഒരു കാര്യം ചോദിക്കട്ടെ..” അവന്റെ കയ്യെടുത്തു മടിയിൽ വച്ചു തലോടി അവർ.

“മ്മ്….”

“മോൻ…ന്താ വലിയമ്മയോട് പോലും മറച്ചു വെച്ചത്…ഇന്ദു മോളോട് ഉള്ള ഇഷ്ട്ടം…”

അവൻ ഒന്നും മിണ്ടാതെ മച്ചിലേക്ക് നോട്ടം മാറ്റി. കാണക്കാണേ അവന്റെ മിഴികൾ നിറഞ്ഞു നിറഞ്ഞു വന്നു.

ആ സമയമായിരുന്നു ഹരി കോണിപ്പടി കയറി മുകളിലേക്ക് വന്നത്. അകത്തേക്ക് കയറാതെ വരാന്തയിലെ തൂണിൽ ചാരി അവൻ പറയുന്നതെന്താണെന്നു ശ്രദ്ധിച്ചു അയാൾ നിന്നു. അതേസമയം മുറ്റം മുറിച്ചുകടന്ന് ശ്രീകാന്ത് പൂമുഖത്തേക്കു നടന്നു വരുന്നുണ്ടായിരുന്നു.

“മോന്…വിഷമാണച്ചാൽ പറയണ്ടട്ടോ…. വലിയമ്മ ചോദിച്ചില്ലെന്നു കരുതിക്കോളൂ….പോട്ടെ സരല്ല്യാ…മോനീ ചായ കുടിക്കൂ…” അവർ ചായ എടുത്തു അവന്റെ നേരെ നീട്ടി.

“അതവിടെ വക്കൂ വലിയമ്മേ…” അവന്റെ മുഖത്തെ വിഷാദം കണ്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്നവർക്ക് തോന്നി.

“പോട്ടെടാ…സരല്ല്യാ…”

ആ സമയം ശ്രീകാന്ത് കോണികയറി മുകളിലെ വരാന്തയിലേക്ക് എത്തി. ഹരി നിൽക്കുന്ന കണ്ട് വിളിക്കാനാഞ്ഞ അവനോട് ചുണ്ടിൽ വിരൽ ചേർത്ത നിശ്ശബ്ദനാകാൻ ഹരി ആംഗ്യം കാട്ടി.

കൈമലർത്തി ‘എന്താ’ എന്നു ചോദിച്ച ശ്രീയോട് അകത്തേക്ക് മുഖം തിരിച്ചു അർത്ഥഗര്ഭമായി ഹരി തലയിളക്കി കാട്ടി.

ശ്രീ ഭിത്തിയിൽ ചാരി മിണ്ടാതെ നിന്നു.

“വലിയമ്മേ…ഇന്ദുനേ ..നിക്ക് ഇഷ്ട്ടായിരുന്നു.. ഇപ്പോഴും ഇഷ്ട്ടാണ്…പക്ഷെ…”അവനൊന്നു നിർത്തി.

“ന്താ..മോനേ… പറയാൻ പറ്റണതാണെങ്കിൽ പറഞ്ഞാൽ മതിട്ടോ…വലിയമ്മ നിര്ബന്ധിക്കണില്ല്യാ….ന്റെ കുട്ടീടെ ഈ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല്യ അതാ വലിയമ്മ ചോയ്ച്ചെ….”അവരുടെ ശബ്ദത്തിൽ നേർത്തൊരു തേങ്ങൽ കടന്നിരുന്നു.

“ങ്ങനെയല്ല്യാ…വലിയമ്മേ….ഹരിയേട്ട്ന്റേം ശ്രീയേട്ടന്റേം കല്യാണത്തിന് മുന്നേ എനിക്ക് അവളെ അറിയാരുന്നു…ഏതാണ്ട് എല്ലാ ദിവസവും അവളെ കാണാൻ വേണ്ടി ഞാൻ പോയിരുന്നു…ബസ് സ്റ്റോപ്പിൽ, സ്കൂൾ പരിസരത്തു, അമ്പലത്തിൽ….. എവിടെയൊക്കെ അവളെ കാണാൻ കിട്ടുവോ അവിടെയൊക്കെ..

….അവൾ സ്കൂൾ ഫസ്റ്റ് ആയത്… കോളേജിൽ ചേർന്നത്..ഒക്കെ ഞാനറിയുന്നുണ്ടായിരുന്നു..ആരുമറിയാതെ ദിവസവും അവളെ കണ്ടിട്ടായിരുന്നു ഞാൻ കോളേജിൽ പോയിരുന്നത്.

…ഒരേ പന്തലിൽ ഹരിയേട്ടന്റേം ശ്രീയേട്ടന്റേം കല്യാണം നടക്കുമ്പോഴും ഞാനവളെ കാണുന്നുണ്ടായിരുന്നു…എല്ലാവരുടെയും വത്സല്യനിധിയായി ഒരു ശലഭത്തെ പോലെ പാറിനടക്കുന്ന അവൾ…ഇഷ്ട്ടം കൂടിട്ടേ ഉള്ളു എനിക്ക്…

….പിന്നെ സ്വപ്നേടത്തി വന്നു കഴിഞ്ഞു എപ്പോഴും എന്തു പറഞ്ഞാലും അതു ഇന്ദുവിൽ ചെന്നെത്തും. ഇന്ദുവിന്റെ വ്യത്യസ്തമായ ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ, …ഏടത്തിയോട് എന്റെ ഇഷ്ടത്തെ കുറിച്ചു സൂചിപ്പിക്കാം എന്നു കരുതി ഒരിക്കൽ ഞാൻ പറഞ്ഞു ‘ഇവൾ കൊള്ളാമല്ലോ ഏടത്തി ഇവളെയങ്ങു കെട്ടിയാലോ ന്ന് ‘..ചിരിച്ചുകൊണ്ട് ഏടത്തി .’..മ്മ്..നീയങ്ങു ചെല്ലുട്ടോ…ഒരു പട്ടാളക്കാരനെ മാത്രേ കെട്ടുന്നു പറഞ്ഞു വ്രതമെടുത്തിരിക്കുന്ന കുട്ട്യാ… ഒത്താ നീപറയുമ്പോ തന്നെ അവളിങ് കൂടെ പോരും’ ന്നു പറഞ്ഞു ന്നെ കളിയാക്കി…

…പിന്നെ ഒരു താക്കീതോടെ പറഞ്ഞു, ആദ്യം ഹരിയേട്ടന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കി നല്ലൊരു ജോലി വാങ്ങു, ന്നിട്ട് നമുക്ക് ബാക്കി നോക്കാമെന്ന്..

…നിക്കതൊരു വാശിയായി….അവള് പടിക്കുന്നതല്ലേ ഉള്ളുന്നൊരു സമാധാനം.
അവൾ കോളേജിൽ അവസാന വർഷം ആയപ്പോഴേക്ക്…സ്വപ്നേടത്തി…..പോയില്ലേ വലിയമ്മേ ….”

അരവിന്ദൻ ശ്വാസം മുട്ടുന്നതുപോലെ പറഞ്ഞു നിർത്തി. ഗോമതി ആ ഓർമയിൽ കരയുകയും മൂക്ക് പിഴിയുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.

പുറത്തു നിന്നിരുന്ന ഹരിയുടെ മിഴികൾ സ്വപ്നയുടെ ഓർമയിൽ പിടഞ്ഞു. ഏന്തൊക്കെയോ തിരയുന്നതുപോലെ അയാളുടെ മിഴികൾ ഇരുളിലൂടെ ഉഴറിനടന്നു.

“…..ഞാൻ എം എ കഴിഞ്ഞപ്പോഴേക്ക് ഇവിടെ പ്രശ്നങ്ങൾ നൂറുകൂട്ടം ആയില്ലേ…ഇളയമ്മ വന്നു…പിന്നെ നടന്നതൊക്കെ ന്താണെന്നു അറിയില്ല്യേ വലിയമ്മേ…..ഇതിനിടയിൽ ഞാനെങ്ങന്യാ പറയുന്നേ നിക്ക് ഇന്ദുനേ ഇഷ്ട്ടാന്ന്…കല്യാണം കഴിക്കണന്ന്…ഒക്കെ മാറ്റി വച്ചു ഞാൻ…തറവാട്ടിലും ഇവിടെയുമായി ഏട്ടൻ എന്നെ ഒളിച്ചു വെക്കുവാണെന്നു തോന്നിട്ടുണ്ട് പലപ്പോഴും…ഒന്നും ഞാൻ ചോയ്ച്ചില്ല്യാ ഏട്ടനോട്…”അവർ നിശബ്ദമായി അവൻ പറയുന്നതൊക്കെ കേട്ടിരുന്നു.

.”…ഇടക്കെപോഴോ ചരുവേടത്തി പറഞ്ഞു കേട്ടു ഇന്ദു ഹയർ സ്റ്റഡീസിനു പുറത്തെവിടയോ പോയെന്ന്…പിന്നെ വല്ലപ്പോഴും മാത്രം എല്ലാരും കൂടിയിരിക്കുമ്പോ പറഞ്ഞുകേൾക്കുന്നൊരു വിശേഷം ആയി മാറി അവൾ…പക്ഷെ അപ്പോഴൊന്നും എനിക്കവളോടുള്ള ഇഷ്ട്ടം മാറിയില്ല…ഓരോ ദിവസം കഴിയുമ്പോഴും അതു കൂടി കൂടി വന്നു…അവളില്ല്യാതെ ഒരു ജീവിതം എനിക് ഓർക്കാൻ കൂടി കഴിയുമായിരുന്നില്ല്യാ…

….ഇടക്കെപ്പോഴോ, അവളുടെ കല്യാണ ചർച്ചകൾ കേട്ടുതുടങ്ങി… സ്വപ്നേടത്തി പറഞ്ഞപോലെ പട്ടാളക്കാരെ കുറിച്ചു മാത്രമുള്ള ചർച്ചകൾ…ഒന്നുമാകാൻ കഴിയാതെ പോയ ഞാൻ …എനിക്ക് ന്റെ ഇഷ്ടങ്ങളൊക്കെ പറയാൻ പോലും അർഹതയില്ല്യാന്നു തോന്നി….

….ഈ വീടും എനിക്ക് ചുറ്റുമുള്ള പ്രശ്നങ്ങളും…ഇളയമ്മ, ഏട്ടൻ, അവർ തമ്മിലുള്ള വെല്ലുവിളികൾ വഴക്കുകൾ, അതിനിടയിൽ ഞാനും..എന്റെ ഇഷ്ടങ്ങളും…..ഒന്നും ആരും അറിയേണ്ടന്നു തീരുമാനിച്ചു..

….ഒരു നാട്ടുമ്പുറത്തുകാരനായ, ജോലിയും കൂലിയും ഇല്ലാത്ത, ചുറ്റുപാടും നൂറുകൂട്ടം പ്രശ്നങ്ങൾ ഉള്ള എന്നെപോലെ ഒരാൾക്ക് ആഗ്രഹിക്കാൻ പോലും പാടില്ലായിരുന്നു ഇന്ദുവിനെ പോലൊരു പെണ്ണിനെ…ഞാനെന്റെ ആഗ്രഹങ്ങൾ മറന്നു..സ്വപ്നങ്ങൾ മറന്നു…പക്ഷെ… അവളെ മാത്രം മറക്കാൻ എനിക്കായില്ല.”

“…..ഏട്ടന് വേണ്ടി ജീവിതം ജീവിച്ചു തീർക്കാൻ തീരുമാനിച്ചു..ഏട്ടൻ പറയുന്ന പോലെ ,ഏട്ടന്റെ ..ആദ്യത്തെ കുഞ്ഞു ഞാനല്ലേ വലിയമ്മേ…’പന്ത്രണ്ടാം വയസ്സിൽ അച്ഛനായതാടി ഞാൻ , ന്റെ അരവിന്ദന്റെ അച്ഛ’നെന്നു ഒരു നൂറുവട്ടം സ്വപ്നേടത്തിയോടും വലിയമ്മയോടും പറയുന്ന കേട്ടല്ലേ ഞാൻ വളർന്നത്…ആ ഏട്ടന് വേണ്ടി മതി ഇനി ജീവിതം ന്നു കരുതിപ്പോയി….” അരവിന്ദൻ വല്ല്യവായിലെ നിലവിളിച്ചു. ഗോമതി അവനെ നെഞ്ചോട് ചേർത്തുപിടിച്ചു കൂടെ കരഞ്ഞു.

“മതി മോനെ…മതി..ഇനിയെന്റെ കുട്ടി ഒന്നും പറയണ്ട..”അരവിന്ദന്റെ കണ്ണു തുടച്ചു അവർ.

“ഇല്ല വലിയമ്മേ….എനിക്ക് വയ്യ ഇനിയിതും മനസിലിട്ട് നടക്കാൻ…”

“…കഴിഞ്ഞ വർഷം അവളുടെ നിശ്ചയം നടന്നതറിഞ്ഞു ഞാൻ തകർന്നു പോയി…സംഭവബഹുലമായ അരവിന്ദന്റെ ജീവിതം സമാപിച്ചു ന്നു തന്നെ കരുതി ഞാൻ….ന്റെ ഏട്ടൻ മാത്രമായി മനസിൽ… പഠനം, ജോലി ഒക്കെ വേണ്ടന്നുവെച്ചു… എല്ലാത്തിനോടും ഒരുതരം ദേഷ്യമായിരുന്നു.. ദേഷ്യം..ദേഷ്യം…അതുമാത്രമായി മനസിൽ….

…അതിനിടയിലാണ് ഉണ്ണിലക്ഷ്മി…..” പറയാൻ വന്നത് പെട്ടന്നവൻ വിഴുങ്ങി.

“ന്താ മോനെ..ന്താ നീ നിർത്തിയത്.” അവർ സംശയത്തിൽ അവനെ നോക്കി.

“മ്ഹൂം… അതു ,ഒന്നില്ല്യാ… ചില പ്രശനങ്ങൾ അതിനിടയിൽ വന്നു….എനിക്ക് പരിഹരിക്കാനാവാത്ത ചിലതു…ഏട്ടനോട് പറയാഞ്ഞതുകൊണ്ട സംഭവിച്ചുപോയ ചിലതു….ന്റെ മാത്രം തെറ്റാണതു….

..എന്നിട്ടും…എന്നിട്ടും…ഞാൻ ഇന്ദുവിന്റെ കല്യാണത്തിന് പോയി വലിയമ്മേ…….. എല്ലാവരുടെയും നടുവിൽ അവൾ സന്തോഷവതി ആയിരിന്നു സിദ്ധുവിനെ നോക്കിയപ്പോൾ ആൾക്കുട്ടത്തിനു ഇടയിൽ ഉള്ളിലെ നീറ്റൽ അടക്കിപ്പിടിച്ചു ഞാൻ അവളെയും നോക്കി നിന്നു …ആരും അറിയാതെ..ആരോടും ഒന്നും പറയാതെ..”

“ന്റെ പൊന്നുമോനെ…നീയെന്തിനാ പോയത്…ന്തിനാ ഇത്രയും സഹിച്ചത്…”

“…എനിക്ക് പോകേണ്ടി വന്നു വലിയമ്മേ…
ഞാനറിയാതെ വന്നുചേർന്ന ഒരു നിയോഗമായിരുന്നു അത്…” അവന്റെ ശബ്ദം വലയിലകപ്പെട്ടു രക്ഷപെടാനാകാതെ കരഞ്ഞു തളർന്ന ഒരു പക്ഷിക്കുഞ്ഞിന്റെ പോലെ നേർത്തു നേർത്തു പോയി.

അതിൽ കൂടുതൽ കേട്ടുനിൽക്കാനോ സഹിക്കാനോ ഹരിക്കായില്ല , മിഴികൾ തുടച്ചുകൊണ്ട് ‘അരവിന്ദാ…മോനെ..’ന്നു വിളിച്ചയാൾ അകത്തേക്ക് ചെന്നു അവരെ ഇരുവരെയും ചേർത്തു പിടിച്ചു. പിന്നാലെ കയറി വന്ന ശ്രീകാന്ത് കണ്ണുനിറച്ചു ആ കാഴ്ച കണ്ടു് പിന്നെ മെല്ലെ ചെന്നു ഹരിയുടെ തോളിലേക്ക് മുഖം ചായ്ച്ചു കണ്ണുകളടച്ചു.

പക്ഷെ അയാളുടെ മനസിൽ അരവിന്ദൻ പറഞ്ഞ സിദ്ധു, നിയോഗം എന്നവാക്കുകൾ സംശയത്തിന്റെ വിത്തുപാകിയിരുന്നു.

********* ********* ********

ചാരുലതയുടെ അരുകിലേക്ക് ചെന്നു മുഖം കുനിച്ചു നിന്നു അമൃത. അടുക്കളയിൽ കുഞ്ഞിന് ഭക്ഷണം എടുക്കുകയായിരുന്നു ചാരു.

“ചേച്ചി….” അവളുടെ നേരെ നോക്കി അമൃത വിളിച്ചു.

“മ്മ്…”

” ചേച്ചി എന്നോടൊന്നു മിണ്ടുവോ…”

ചാരു അമൃതയുടെ നേരെയൊന്നു നോക്കി പെട്ടന്ന് തന്നെ നോട്ടം മാറ്റി ഭക്ഷണവുമെടുത് കുഞ്ഞിന്റെ അടുത്തേക്ക് നടന്നു. അമൃത അവളുടെ പിന്നാലെ ചെന്നു. കുഞ്ഞിനെ എടുത്തു മടിയിൽ വെച്ചുകൊണ്ട് ചാരു കട്ടിലിലേക്ക് ഇരുന്നു. അമൃത ചെന്നവളുടെ എതിരെ ഇരുന്നു.

“ചേച്ചി, ഞാൻ നാളെ വീട്ടിലേക്ക് പൊക്കോട്ടെ…”

“മ്മ്..”അവളുടെ മുഖത്തു നോക്കാതെ ചാരു മൂളി.

“ചേച്ചി…എനിക്ക് പറയാനുള്ളത് ഒന്നു കേക്കുവോ”

“ന്താ..നിനക്ക് പറയാനുള്ളത്…നീയും അവളും അരവിന്ദനും കൂടി ന്തൊക്കെയാ ഈ കാട്ടിക്കൂട്ടി വചരിക്കുന്നതെന്ന് അറിയ്യോ നിങ്ങൾക്ക്. ..” ചാരു പൊട്ടിത്തെറിച്ചു. അമ്മുക്കുട്ടി പേടിച്ചു അവളുടെ മാറിലേക്ക് മുഖമോളിപ്പിച്ചു. അമൃത നിശ്ശബ്ദയായി മുഖം കുനിച്ചു കേട്ടിരുന്നു.

“ആ വീട്ടിൽ ഉള്ള പ്രശ്നങ്ങൾ ന്തെങ്കിലും അറിയ്യോ നിങ്ങൾക്ക് രണ്ടാൾക്കും. ഹരിയേട്ൻ നെഞ്ചുരുകിയാ നടക്കുന്നത്…അറിയ്യോ നിങ്ങൾക്കത്…

….ഏതു നിമിഷവും അരവിന്ദനെ അപായപ്പെടുത്താൻ നോക്കി നടക്കുവാ ആ ചന്ദ്രോത്തുകാര്. അതിനിടയിൽ മൂന്നുപേരും കൂടി പ്രേമിച്ചു കളിക്ക്യ… ല്ലേ? “ചാരു ദേഷ്യം കടിച്ചമർത്തി.

“…ടീ..നിനക്കറിയ്യോ അരവിന്ദന്റെ ‘അമ്മ എങ്ങന്യാ മരിച്ചതെന്ന്…? …അവന്റെ അച്ഛനും അച്ഛച്ഛനും എങ്ങന്യാ മരിച്ചതെന്ന്…?.ഏഹ്..” ചാരുവിന്റെ ചോദ്യത്തിന് ഉത്തരം പറയാനറിയാതെ അമൃത തലതാഴ്ത്തി തന്നെയിരുന്നു.

“…അവന്റെ അമ്മയെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story