ഈ യാത്രയിൽ : ഭാഗം 2

ഈ യാത്രയിൽ : ഭാഗം 2

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

അതുവരെ പിടിച്ചുവച്ച സങ്കടവും ധൈര്യവുമെല്ലാം അവൾ കണ്ണീരിന്റെ അകമ്പടിയോടെ താഴേക്കിറക്കി വച്ചു….. തേങ്ങലിന്റെയും വിതുമ്പലിന്റെയും ശബ്‌ദം പുറത്തേക്കു കേൾക്കാതിരിക്കാൻ ബെഡ്ഷീറ്റിന്റെ തുമ്പുകൾ ചുരുട്ടി വായിലിട്ടു നിശബ്ദമായി അലമുറയിട്ടു കരഞ്ഞു… കരച്ചിലിനോടുവിൽ… മുറിയിലെ ചെറിയ വെളിച്ചത്തിൽ അവളുടെ കണ്ണുനീർ മുത്തുകൾ പോലെ തിളങ്ങി…. തന്റെ ഭൂതകാലത്തിലേക്കു പതുക്കെകണ്ണുകളടച്ചു കിടന്നു…ഈ പുതിയ ജീവിതയാത്രയിലേക്കു വഴിവെച്ച തന്റെ ജീവിതത്തിലേക്ക് അവളൊന്നുകൂടി സഞ്ചരിച്ചു…..

അച്ഛനും അമ്മയും രണ്ടു അനിയത്തിമാരും അടങ്ങുന്ന ഒരു കൊച്ചു കുടുംബം. സന്തോഷകരമായ ജീവിതം. ആണ്കുട്ടികള് ഇല്ലെങ്കിലും പെണ്കുട്ടികളിൽ ജീവൻ കൊടുത്തു സ്നേഹിക്കുന്ന അച്ഛൻ. ആദ്യത്തെ പുത്രിയായതുകൊണ്ടു അച്ഛന് ഇഷ്ടം ഒരു പൊടിക്കു തന്നോടാണെന്നു അനിയത്തിമാരെന്നും വഴക്കുണ്ടാക്കാറുണ്ട്. അതു ഒരുതരത്തിൽ ശരിയാണെന്ന് പല സന്ദർഭങ്ങളിലും തോന്നിയിട്ടുമുണ്ടു. അച്ഛൻ വാസുദേവൻ ബസ് ഡ്രൈവറായിരുന്നു. അമ്മ ശൈലജ അത്യാവശ്യം നല്ല തുന്നൽകാരിയും.

തന്നാൽ കഴിയും വിധം മക്കളെ രാജകുമാരികളെ പോലെ വളർത്തിയിരുന്ന അച്ഛൻ, തന്റെ പ്ലസ് 2 പഠനശേഷം അച്ഛന് വന്ന നെഞ്ചു വേദന… അതായിരുന്നു കുടുംബത്തിന്റെ താളം തന്നെ തെറ്റിച്ചത്. ഹൃദയത്തിലുണ്ടായ ബ്ലോക്ക്… പെട്ടന്ന് വേണ്ടി വന്ന സർജറി…. പ്ലസ് 2 കഴിഞ്ഞു എന്ജിനീറിങ് പഠിക്കാനായി സ്വരൂകൂട്ടിയതെല്ലാം അച്ഛനുവേണ്ടി ചിലവാക്കേണ്ടി വന്നു…. സർജറിക്കു ശേഷം റെസ്റ്റ്…. എല്ലാം കൊണ്ടും കുടുംബം മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ.

എന്റെയും അനിയത്തിമാരുടെയും പഠനം ഒരുമിച്ചു മുന്നോട്ടുപോകില്ലെന്നു മനസിലായപ്പോൾ മുന്നോട്ടു പഠിക്കാനുള്ള എല്ലാ ആഗ്രഹങ്ങളും അനിയത്തിമാരിൽ ചൊരിഞ്ഞു അവർക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് സഹോദരിമാരിൽ ഒരാളായി മാറി താനും. പഠനം പാടെ ഉപേക്ഷിച്ചു, ചെറുപ്പം മുതലേ തുന്നൽ അമ്മ പഠിപ്പിച്ചിരുന്നത് കൊണ്ടു അമ്മയെ അത്യാവശ്യം സഹായിച്ചും കൃഷ്ണന്റെ അമ്പലത്തിലെ കളരിയിൽ തന്റെ നാട്ടിലെ ചെറിയ കുട്ടികളെ നൃത്തവും പാട്ടും പഠിപ്പിചും അമ്പലത്തിൽ മാല കെട്ടി കൊടുത്തുമൊക്കെ ജീവിതം മുന്നോട്ടു പോയി. പടിക്കാനാഗ്രഹമുണ്ടായിരുനെങ്കിലും അച്ഛനെ ഓരോ നിമിഷവും താൻ ഏറെ സന്തോഷവതിയാണെന്നു കാണിച്ചു ചിരിച്ചു കളിച്ചു നടന്നു… തന്റെയും അമ്മയുടെയും വരുമാനം കൊണ്ടു അത്യാവശ്യം പിടിച്ചുനിൽക്കാമെന്ന അവസ്ഥയിലായി.
എങ്കിലും താനും കുടുംബവും എത്ര സന്തോഷത്തിലായിരുന്നു… ഇപ്പൊ ഈ കാണിച്ച മനക്കരുത്ത് തന്റെ ജീവിത സാഹചര്യങ്ങൾകൊണ്ടു താൻ സ്വയം നേടിയെടുത്തതായിരുന്നു…

ദേവിയൊന്നു എഴുന്നേറ്റിരുന്നു. തിരിഞ്ഞു വാമ ഭാഗത്തേക്ക് നോക്കി. അവിടെ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു മഹി. തന്റെ മുട്ടുകാലിൽ മുഖം ചേർത്തു ശാന്തമായി ഉറങ്ങുന്ന മഹിയെ തന്നെ നോക്കിയിരുന്നു…. അറിയാതെ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. താനുമൊരു പെണ്ണാണ്… കല്യാണം… ഭാര്യ… കുടുംബജീവിതം… അവളൊന്നു നെടുവീർപെട്ടു.. ദീർഘശ്വാസം വിട്ടുകൊണ്ട് പതിയെ അവന്റെ മുഖത്തേക്കു നോക്കി സംസാരിച്ചു…”മഹിയേട്ട… എന്നെങ്കിലും എന്നെ സ്നേഹിക്കാൻ കഴിയുമോ… നിങ്ങളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടു തന്നെയാ ഞാൻ ഇവിടേക്ക് വന്നത്…. ഇതുവരെ എങ്ങനെയായിരുന്നു എന്നത് എനിക്കൊരു പ്രശ്നമല്ല…. ഇനി…” പക്ഷെ താൻ ആഗ്രഹിക്കുന്നത് നടക്കാൻ പോകുന്ന കാര്യമല്ലയെന്നവളുടെ മനസു മന്ത്രിച്ചു. പറയാൻ വന്നത് അവളുടെ തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു. എത്രനാൾ എന്നറിയില്ല… ജീവിച്ചു തീർക്കണം…

അരണ്ട വെളിച്ചമുള്ള മുറിയിൽ ഇരുന്നു ദേവി പിന്നെയും ഓർമയുടെ പടുകുഴിയിലേക്കു വീണു. അമ്പലത്തിൽ വിശേഷാൽ പൂജയുള്ള ദിവസങ്ങളിൽ മാല അധികം കെട്ടാനുണ്ടാകും.
നിത്യകല്യാണിയും ചെത്തി പൂവും തുളസിയുമെല്ലാം നല്ല ഭംഗിയിൽ കെട്ടുമായിരുന്നു. തന്റെ മാല ചാർത്തി ഭഗവാൻ നിൽക്കുന്നത് കാണാൻ തന്നെ നല്ല ചേലാണെന്നു എല്ലാരും പറയാറുണ്ട്. തന്റെ ജീവിതം വഴിതിരിച്ച ദിവസം… കഴിഞ്ഞ മാസം തിരുവാതിര നക്ഷത്രത്തിൽ വൈകീട്ട് വിശേഷാൽ പൂജയുണ്ടായിരുന്നു.

അന്നും താൻ തന്നെയാണ് മാല കെട്ടിയത്…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story