ദക്ഷിണേഷ്യൻ രാജ്യങ്ങൾ നീങ്ങുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്: ലോക ബാങ്ക്

ദക്ഷിണേഷ്യൻ രാജ്യങ്ങൾ നീങ്ങുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്: ലോക ബാങ്ക്

അന്താരാഷ്ട്ര നാണയനിധിക്ക് പിന്നാലെ മാന്ദ്യമുന്നറിയിപ്പ് നൽകി ലോക ബാങ്കും. നാൽപത് വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ നീങ്ങുന്നതെന്നാണ് ലോക ബാങ്ക് നൽകുന്ന മുന്നറിയിപ്പ്. ദാരിദ്രത്തിനെതിരെ പതിറ്റാണ്ടുകളായി ഈ രാജ്യങ്ങൾ നടത്തിയ പോരാട്ടത്തിന് മാന്ദ്യമുണ്ടായേക്കാവുന്ന സാഹചര്യമാണ് നിലവിലത്തേതെന്നും ലോക ബാങ്ക് വ്യക്തമാക്കി.

 

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ, മറ്റു ചെറിയ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കുറവാണ്. എന്നാലും അടുത്ത ഹോട്ട് സ്പോട്ടുകൾ ഈ രാജ്യങ്ങളാവാൻ സാധ്യതയുള്ളതായും ലോകബാങ്ക് പറഞ്ഞു. 1.8 ബില്യൺ ജനങ്ങളാണ് ഏഷ്യൻ രാജ്യങ്ങളിലുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളുള്ളതും ഈ രാജ്യങ്ങളിലാണ്.

ടൂറിസം രംഗത്തെ കൊറോണ വൈറസ് വ്യാപനം തളർത്തി. മിക്ക ഏഷ്യൻ രാജ്യങ്ങളുടെയും പ്രധാനപ്പെട്ട ഒരു വരുമാന സ്രോതസ് ടൂറിസമാണ്. രാജ്യങ്ങളിലെ സാമ്പത്തിക അടിത്തറയെ തന്നെ അത് ബാധിക്കും. കൂടാതെ വസ്ത്ര നിർമാണ- കയറ്റുമതി മേഖലയിലുള്ള തളർച്ചയും ഈ രാജ്യങ്ങളെ പ്രതികൂലമായ അവസ്ഥയുണ്ടാക്കും. കൊവിഡ് വ്യാപനത്തിന് മുൻപ് തന്നെ ഈ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചയ്ക്ക് കോട്ടമുണ്ടാകുമെന്നായിരുന്ന വിദഗ്ധരുടെ കണക്കുകൂട്ടൽ. എന്നാൽ കൊറോണ വൈറസ് ബാധ അതിന് ആഴം കൂട്ടാനുള്ള സാഹചര്യമൊരുക്കി.

 

ദിവസവേതന തൊഴിലാളികളെയാണ് ലോകവ്യാപകമായ ലോക്ക് ഡൗൺ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. വ്യാവസായിക-സാമ്പത്തിക മേഖലകളിലുണ്ടായ അനിശ്ചിതാവസ്ഥയിൽ നിരവധി പേരാണ് തൊഴിൽരഹിതരായത്. സാമൂഹിക അസന്തുലിതാവസ്ഥയ്ക്കും വരാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി വഴിതെളിക്കുമെന്ന് മുന്നറിയിപ്പുണ്ട്. തൊഴിലാളികൾക്ക് സാമ്പത്തികമായി പിന്തുണയും പരിഗണനയും നൽകേണ്ട സമയമാണ് ഇപ്പോഴുള്ളത്. അല്ലെങ്കിൽ ഗുരുതരമായ സാമൂഹിക അസന്തുലിതാവസ്ഥയെ നേരിടേണ്ടി വരുമെന്നും ലോക ബാങ്ക്.

Share this story