ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഒക്ടോബര്‍ 31ന്; വിമാനം മാലദ്വീപില്‍ നിന്നും ഗുജറാത്തിലെത്തി

ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഒക്ടോബര്‍ 31ന്; വിമാനം മാലദ്വീപില്‍ നിന്നും ഗുജറാത്തിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഒക്ടോബര്‍ 31 ന് സബര്‍മതി നദീതീരത്ത് നിന്നും സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് പുറപ്പെടുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി മന്‍സുഖ് മണ്ഡാവിയ. ഈ പദ്ധതിക്കായി മാലദ്വീപില്‍ നിന്നും ഒരു സീപ്ലെയിന്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നു. 205 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ സേവനത്തിനായി മാലദ്വീപില്‍ നിന്നും വിമാനം ഗുജറാത്തിലെത്തി. മാലദ്വീപില്‍ നിന്നും ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാനാ വിമാനം കൊച്ചി കായലില്‍ ഇറങ്ങിയത് വാര്‍ത്തായായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ വില്ലിംഗ്ഡണ്‍ ദ്വീപിനിടയില്‍ വെണ്ടുരുത്തി ചാനലിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇന്ധനം നിറച്ചതിന് ശേഷം വിമാനം മൂന്ന് മണിക്ക് യാത്ര പുനരാരംഭിക്കുകയും ചെയ്തു സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി പ്രകാരം ഈ സര്‍വ്വീസിന് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ഷിപ്പിംഗ് മന്ത്രി പറഞ്ഞു. ‘ഒരിക്കല്‍ നിക്ഷേപിക്കുന്നതിലൂടെ ഇത് മേഖലയിലെ ടൂറിസത്തിന് വലിയൊരു ഊര്‍ജ്ജം പകരും. 12 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 19 സീറ്റുകളുള്ള വിമാനമാണ് പദ്ധതിക്കായി എത്തിച്ചത്.സ്പൈസ് ജെറ്റാണ് വിമാനത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. 4800 രൂപയാണ് ടിക്കറ്റ് നിരക്ക്. സര്‍വീസിന്റെ ഉദ്ഘാടനം സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികമായ 31ന് നടന്നേക്കും.

സീപ്ലെയിന്‍ സേവനത്തിനായി റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീമിന് കീഴില്‍ നാല് വാട്ടര്‍ എയറോഡ്രോമുകള്‍ നിര്‍മ്മിക്കുന്നതിനായി കേന്ദ്ര സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുമായി ത്രി-കക്ഷി കരാറില്‍ ഏര്‍പ്പെടാനുള്ള നിര്‍ദ്ദേശം ഈ വര്‍ഷം ജൂലൈയില്‍ ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ലാന്‍ഡിംഗിനും ടേക്ക് ഓഫ് ചെയ്യലിനും സീപ്ലെയിനുകള്‍, ഫ്‌ലോട്ട്-പ്ലെയിനുകള്‍, എന്നിവ ഉപയോഗിക്കുന്ന ജലത്തിന്റെ ഒരു പ്രദേശമാണ് വാട്ടര്‍ എയറോഡ്രോം അല്ലെങ്കില്‍ സീപ്ലെയിന്‍ ബേസ്. രാജ്യത്ത് നിശ്ചയിച്ച 16 സീപ്ലെയിന്‍ റൂട്ടുകളില്‍ സബര്‍മതി, സര്‍ദാര്‍ സരോവര്‍ – സ്റ്റാച്യു ഓഫ് യൂണിറ്റി റൂട്ട് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ റൂട്ടിന്റെ ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ നേരത്തെ അറിയിച്ചു.

Share this story