കോവിഡ് ഭീഷണിക്കിടെ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ മുന്‍കരുതലുകള്‍

കോവിഡ് ഭീഷണിക്കിടെ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ മുന്‍കരുതലുകള്‍

ഒട്ടാവ: ഒന്റാറിയോവില്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട  കൊവിഡിനെ പ്രതിരോധിക്കുന്നതിനും കോവിഡ് ബാധയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമായി മാതാപിതാക്കള്‍ക്കും എഡ്യുക്കേറ്റര്‍മാര്‍ക്കുമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് ഭീഷണി നിലനില്‍ക്കവേ സ്‌കൂളുകള്‍ തുറക്കാനുള്ള ഒന്റാറിയോവിന്റെ തീരുമാനം ഏറെ വിവാദങ്ങളും ആശങ്കകളും ഉയര്‍ത്തിയിരിക്കവേയാണ് പുതിയ മാര്‍ഗനിര്‍ദേശവുമായി പ്രൊവിന്‍സിലെ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

സ്‌കൂളുകള്‍ തുറക്കാനുള്ള ഒന്റാറിയോവിന്റെ തീരുമാനത്തെ പിന്തുണച്ച് നല്ലൊരു ഫണ്ട് സ്‌കൂളുകളെ സഹായിക്കാനായി അനുവദിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ രാജ്യത്തെ പ്രൊവിന്‍സുകളെയും ടെറിട്ടെറികളെയും സഹായിക്കുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന രണ്ട് ബില്യണ്‍ ഡോളറില്‍ നിന്നും 763.3 മില്യണ്‍ ഡോളറായിരിക്കും ഒന്റാറിയോക്ക് ലഭിക്കുന്നത്. ഇതിന് പുറമെ ഒന്റാറിയോ ഗവണ്‍മെന്റ് 381 മില്യണ്‍ ഡോളറും നേരത്തെ വകയിരുത്തിയിരുന്നു.

ഫെഡറല്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന പണത്തില്‍ 25 ശതമാനത്തിലധികം ബാക്ക് ടു സ്‌കൂള്‍ പ്ലാനിലെ പബ്ലിക്ക് ഹെല്‍ത്ത് പ്രോട്ടോക്കോളുകള്‍ പാലിക്കാനാണ് പ്രയോജനപ്പെടുത്തുകയെന്നാണ് ഒന്റാറിയോ പറയുന്നത്. സ്‌കൂളുകള്‍ തുറക്കാനുള്ള ഒന്റാറിയോവിന്റെ തീരുമാനം എഡ്യുക്കേറ്റര്‍മാര്‍, സ്‌കൂള്‍ ബോര്‍ഡുകള്‍, ചില രക്ഷിതാക്കള്‍ തുടങ്ങിയവരില്‍ നിന്നും കടുത്ത വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു. കോവിഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂളുകളിലേക്ക് കൂടുതല്‍ കസ്റ്റോഡിയല്‍ സ്റ്റാഫിനെ നിയമിക്കാനും വെന്റിലേഷന്‍ മെച്ചപ്പെടുത്താനും ഓണ്‍ലൈന്‍ പഠനത്തെ പിന്തുണക്കാനും 100 മില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്നാണ് ഒന്റാറിയോ വെളിപ്പെടുത്തുന്നത്. കുട്ടികളെ സ്‌കൂളിലേക്ക് സുരക്ഷിതമായി കൊണ്ടു വരാനും കൊണ്ടു പോകാനുമായി 70മില്യണ്‍ ഡോളര്‍ അധികമായി ചെലവാക്കും. 25.5 മില്യണ്‍ ഡോളര്‍ അധികമായി ചെലവാക്കി സ്‌കൂള്‍ ബസുകളിലെ തിരക്ക് ഒഴിവാക്കും.

Share this story