കൊവിഡിനെതിരെ മിന്നുന്ന വിജയം നേടിയതായി പ്രഖ്യാപിച്ച് കിം ജോംഗ് ഉന്‍

കൊവിഡിനെതിരെ മിന്നുന്ന വിജയം നേടിയതായി പ്രഖ്യാപിച്ച് കിം ജോംഗ് ഉന്‍

കൊവിഡിനെതിരെ രാജ്യം മിന്നുന്ന വിജയം നേടിയതായി പ്രഖ്യാപിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. മഹാമാരിക്കെതിരെ രാജ്യം സ്വീകരിച്ച മുന്‍കരുതലുകളെല്ലാം ഫലം കണ്ടുവെന്നും തുടര്‍ന്നും രാജ്യാതിര്‍ത്തികള്‍ അടഞ്ഞുകിടക്കുമെന്നും ഉന്‍ പ്രഖ്യാപിച്ചു. ഉത്തരകൊറിയയില്‍ നിലവില്‍ ഒരു കൊവിഡ് രോഗിപോലുമില്ലെന്ന് ഉന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് വിശ്വാസയോഗ്യമല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വാദം.

രോഗവ്യാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തിനിടെ ആയിരങ്ങളെ നിരീക്ഷണത്തിലാക്കിയെന്നും ഉന്‍ പോളിറ്റ്ബ്യൂറോ മീറ്റിങ്ങില്‍ പറഞ്ഞു. മഹാമാരിയെ ചെറുക്കാനായി രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ദേശീയ അടിയന്തിരാവസ്ഥയും ഏറെ പ്രയോജനം ചെയ്തതായി ഉന്‍ വിലയിരുത്തി. ദീര്‍ഘവീക്ഷണമുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് മാത്രമാണ് കൊവിഡിനെ പിടിച്ചുകെട്ടാനായതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍ പിന്‍വലിക്കാതെ തന്നെയാണ് തുടര്‍ന്നും മുന്നോട്ട് പോകേണ്ടതെന്നാണ് ഉന്നിന്റെ പക്ഷം. കൊവിഡിനെ ചെറുക്കാന്‍ പരാമവധി ജാഗ്രത പുലര്‍ത്തുകയെന്നതാണ് ഏകവഴിയെന്നും ഉന്‍ പോളിറ്റ്ബ്യൂറോ മീറ്റിങ്ങില്‍ പറഞ്ഞു. ദീര്‍ഘവീക്ഷണമില്ലാതെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ ലോകം അതിഭീകരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഉന്‍ ഓര്‍മ്മിപ്പിച്ചു. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ കൊവിഡ് ഇല്ലെങ്കിലും അയല്‍രാജ്യങ്ങളില്‍ വ്യാപകമായി രോഗം പരക്കുന്നതുമൂലം എല്ലാവരം കനത്ത ജാഗ്രതപുലര്‍ത്തണമെന്നും ഉന്‍ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ ഉത്തരകൊറിയയിലെ യഥാര്‍ഥ കൊവിഡ് വ്യാപനത്തോത് രാജ്യം മറച്ചുവെച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ ആരോപിച്ചു. ജനുവരി 30 മുതല്‍ ഉത്തരകൊറിയയിലേക്കുള്ള എല്ലാ അതിര്‍ത്തികളും ഭരണകൂടം അടച്ചിട്ടിരുന്നു. അതിര്‍ത്തി
പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് പ്രവര്‍ത്തകര്‍ കൊറിയയില്‍ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതാണ് റിപ്പോര്‍ട്ടുകള്‍.

ലോകം മഹാമാരിമൂലം തകരുകയാണെന്നും താന്‍ ഉത്തരകൊറിയന്‍ ജനതയെ രക്ഷിച്ചെന്നും ഉന്‍ ജനങ്ങളെ വിശ്വസിപ്പിച്ചതിനെയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പരിഹസിച്ചിരുന്നു.

Share this story