കോവിഡ്: ഫ്രാന്‍സില്‍ രോഗം വ്യാപിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
പാരീസ്: ഫ്രാന്‍സില്‍ കോവിഡിന്റെ വ്യാപനം വര്‍ധിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്താകമാനം നിലവില്‍ 400 ആക്ടീവ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
രോഗവ്യാപനം വര്‍ധിക്കുന്നതിന്റെ പ്രതിഫലനം ഡോക്ടര്‍മാരിലേക്കെത്തുന്ന വിളികളിലും അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികളിലും ക്ലസ്റ്ററുകളുടെ എണ്ണം കൂടുതന്നതിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിലുമുണ്ടെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ദേശീയ ആരോഗ്യ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ടെലിവിഷന്‍ അഭിമുഖത്തില്‍ ആരോഗ്യമന്ത്രി ഒലിവിയര്‍ വെരന്‍ പറഞ്ഞിരുന്നെങ്കിലും രാജ്യ രണ്ടാം തരംഗത്തില്‍ നിന്ന് അകലയെയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനത്തിന്റെ സൂചനകളുണ്ട്. നിലവില്‍ 400 മുതല്‍ 500 വരെ ക്ലസ്റ്ററുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗവ്യാപനം കുറഞ്ഞ നിരക്കിലാണ് ആരംഭിക്കുന്നതെങ്കിലും അത് വര്‍ധിച്ചുവരുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന പ്രകാരം വൈറസ് സാവകാശത്തിലാണെങ്കിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിരവധി മാനദണ്ഡങ്ങള്‍ പാലിച്ചതിനെ തുടര്‍ന്ന് രോഗികളുടെ എണ്ണം കുറഞ്ഞ സ്ഥാനത്താണ് മാറ്റമുണ്ടാകുന്നത്.
കോവിഡ് റിപ്പോര്‍ട്ടു ചെയ്തതു മുതല്‍ തിങ്കളാഴ്ച വരെ 176754 രോഗികളെയാണ് സ്ഥിരീകരിച്ചത്. ഇതില്‍ 30177 പേര്‍ മരിക്കുകയും ചെയ്തു. അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന 467 പേര്‍ ഉള്‍പ്പെടെ 6589 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.