മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ബൻസോദെയ്ക്ക് കൊവിഡ്: സംസ്ഥാനത്ത് രോഗം ബാധിക്കുന്ന ആറാമത്തെ മന്ത്രി

മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ബൻസോദെയ്ക്ക് കൊവിഡ്: സംസ്ഥാനത്ത് രോഗം ബാധിക്കുന്ന ആറാമത്തെ മന്ത്രി

മുംബൈ: മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ബൻസോദെയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തൊണ്ടവേദനെയത്തുടർന്ന് ചികിത്സ നടത്തിയതിന് പിന്നാലെ മന്ത്രി കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് രോഗം സ്ഥിരീകരിച്ച മന്ത്രി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്.

ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഗാഡി സർക്കാരിൽ രോഗം സ്ഥിരീകരിക്കുന്ന ആറാമത്തെ മന്ത്രിയാണ് ബൻസോദെ. ജനുവരിയിൽ ജിതേന്ദ്ര ആഹ്വാദ്, ധനഞ്ജയ് മുണ്ടെ, അശോക് ചവാൻ, അസ്ലം ഷേഖ്, അബ്ദുൾ സത്താർ എന്നിവർക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരുന്നു. എൻസിപി നേതാവായ സഞ്ജയ് 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദ്ഗിറിൽ നിന്നാണ് എംഎൽഎയായി തിരഞ്ഞെടുത്തത്. തുടർന്ന് ഇദ്ദേഹത്തെ പരിസ്ഥിതി, ജലവിതരണം, പിഡബ്ല്യൂഡി, പാർലമെന്ററി കാര്യം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ നൽകി മന്ത്രിയാക്കുകയും ചെയ്തിരുന്നു.

3, 66,368 കേസുകളുമായി ഇന്ത്യയിൽ ഏറ്റവുമധികം കേസുകളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന കണക്ക് പ്രകാരം 1,45,785 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. 2, 07,194 പേർ ഇതിനകം രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 13, 389 പേരാണ് വൈറസ് ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 9431 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 6044 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 56.74 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 9,08,420 പേരെ ഹോം ക്വാറന്റൈനിലാക്കിയിട്ടുണ്ട്. 44, 276 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിഞ്ഞുവരുന്നുണ്ട്.

Share this story