മലപ്പുറത്ത് ആശങ്ക; 118 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
മലപ്പുറം: മലപ്പുറം ജില്ലയിൽ 131 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരിൽ 118 പേർക്കും സമ്പർക്കത്തിലൂടെയാണു രോഗബാധ. 16 പേർക്ക് രോഗബാധയുണ്ടായതിൻറെ ഉറവിടം കണ്ടെത്തി വരികയാണ്.
നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 102 പേർക്കും സന്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
94 പേർ വിദഗ്ധ ചികിത്സക്കുശേഷം ജില്ലയിൽ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,544 പേരാണു രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 14 പേർ മരിച്ചു.
31,212 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 924 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 473 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എട്ട് പേരും നിലന്പൂർ ജില്ലാ ആശുപത്രിയിൽ അഞ്ച് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 84 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 34 പേരും കരിപ്പൂർ ഹജ്ജ് ഹൗസിൽ 132 പേരും കാലിക്കറ്റ് സർവകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 188 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 28,983 പേർ വീടുകളിലും 1,305 പേർ കോവിഡ് കെയർ സെൻററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ ആർടിപിസിആർ, ആൻറിജൻ വിഭാഗങ്ങളിലുൾപ്പടെ 67,854 പേരുടെ സാന്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 65,989 പേരുടെ ഫലം ലഭ്യമായി. ഇതിൽ 60,279 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,808 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.