കോവിഡ് വാക്‌സിന്‍; മൊഡേണയുമായി 1500 കോടിയുടെ കരാറില്‍ അമേരിക്ക ഒപ്പുവെച്ചു

കോവിഡ് വാക്‌സിന്‍; മൊഡേണയുമായി 1500 കോടിയുടെ കരാറില്‍ അമേരിക്ക ഒപ്പുവെച്ചു

വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ പെട്ടെന്ന് ലഭ്യമാകാന്‍ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാറില്‍ അമേരിക്ക ഒപ്പു വെച്ചു.

വാക്‌സിന്‍ പൂര്‍ണ സജ്ജമായാല്‍ ഒരു കോടി ഡോസുകള്‍ ലഭ്യമാക്കാനുള്ളതാണ് കരാര്‍. ഓപ്പറേഷന്‍ വാപ് സ്പീഡ് എന്ന പദ്ധതിക്ക് കീഴിലാണ് ഈ നീക്കങ്ങള്‍ നടക്കുന്നത്.വര്‍ഷാവസാനത്തോടെ വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മൊഡേണ വാക്‌സിന്റെ ഒരു ഡോസിന് അവര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 30.5 ഡോളറാണ്. ഒരാള്‍ക്ക് രണ്ട് ഡോസ് വീതം വാക്‌സിനാണ് നല്‍കേണ്ടത്. വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് മൊഡേണ. എംആര്‍എന്‍എ1273 എന്ന കോഡിലുള്ള വാക്‌സിന്റെ അവസാന ഘട്ട മനുഷ്യരിലെ പരീക്ഷണം സെപ്റ്റംബറിലാണ് പൂര്‍ത്തിയാകുക.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, അസ്ട്രാസെന്‍ക, ഫിസെര്‍, ബയോണ്‍ടെക്, സനോഫി, ഗ്ലാക്‌സോസ്മിത്ക്ലിന്‍ തുടങ്ങിയ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് വേണ്ടിയും ട്രംപ് ഭരണകൂടം മുന്‍കൂര്‍ വ്യാപാര കരാര്‍ ഒപ്പു വെച്ചിട്ടുണ്ട്.

Share this story