റഷ്യയുടെ കോവിഡ് വാക്സീൻ ഇന്ത്യയിലേക്കില്ല
ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച ‘സ്പുട്നിക് 5’ വാക്സീന്റെ കാര്യത്തിൽ ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയാറായേക്കില്ല. റഷ്യ വികസിപ്പിച്ച ‘സ്പുട്‌നിക് 5’ വാക്‌സിന്‍ വാങ്ങുന്നത് സംബന്ധിച്ച് ഇപ്പോള്‍ ചോദ്യം ഉയരുന്നില്ലെന്ന് വിദഗ്ധ സമിതി അറിയിച്ചു. മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണം സ്പുട്‌നിക് 5 പൂര്‍ത്തിയാക്കിയിട്ടില്ല. മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തും വന്നിട്ടില്ല. വാക്‌സിന്റെ ഉപയോഗം സംബന്ധിച്ച് റഷ്യയുടെ അനുഭവം മനസ്സിലാക്കിയ ശേഷമാവും തുടര്‍ നടപടിയെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ സമിതി അംഗം വ്യക്തമാക്കുന്നു.
വാക്‌സീന്‍ പരീക്ഷണം നടത്താന്‍ നേരത്തെ താല്‍പര്യം അറിയിച്ച 20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ല.റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കണമെങ്കില്‍ മനുഷ്യരില്‍ നടത്തേണ്ട അവസാനവട്ട പരീക്ഷണങ്ങള്‍ നിര്‍ബന്ധമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
വ്യത്യസ്ത വിഭാഗം ജനങ്ങളില്‍ ഇതിന്റെ ഫലപ്രാപ്തിയില്‍ മാറ്റമുണ്ടാകാം.അടിയന്തരപ്രാധാന്യം കണക്കിലെടുത്തു പരീക്ഷണഘട്ടങ്ങള്‍ ഒഴിവാക്കി വാക്‌സിന്‍ നല്‍കാന്‍ വകുപ്പുണ്ടെങ്കിലും ഇതിന് ഇന്ത്യ മുതിരാനിടയില്ല. വികസിപ്പിച്ച രാജ്യത്തെ പരീക്ഷണ വിജയം സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇതിനു പരിഗണിക്കേണ്ടത്. ഓക്‌സ്ഫഡ് വാക്‌സിന്റെ അടക്കം കാര്യത്തില്‍ ഇന്ത്യ രണ്ടും മൂന്നും ഘട്ട ട്രയല്‍ നിര്‍ദേശിച്ചിരിക്കെ, റഷ്യന്‍ വാക്‌സിന്റെ കാര്യത്തില്‍ മാത്രം ഇളവു നല്‍കാനാവില്ല.ഓക്‌സ്ഫഡ് വാക്‌സിന്റെ ഉല്‍പാദനത്തിന് ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്‌റിറ്റിയൂട്ടുമായി കരാറുണ്ട്. എന്നാല്‍, റഷ്യന്‍ വാക്‌സിന്റെ കാര്യത്തില്‍ നിലവില്‍ കരാറുകള്‍ ഇല്ല.