കോവിഡ് കേസുകൾ കുറയുമ്പോഴും ജാഗ്രത തുടരണം: മുഖ്യമന്ത്രി

കോവിഡ് കേസുകൾ കുറയുമ്പോഴും ജാഗ്രത തുടരണം: മുഖ്യമന്ത്രി

കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും നമ്മുടെ ജാഗ്രത കൂടുതൽ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ നിർബാധം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒരേസമയം ചികിത്സിയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധി വന്നത് ഒക്ടോബർ 24നാണ്. 97,417 പേർ ആ ദിവസം ചികിത്സയിലുണ്ടായിരുന്നു. അതിനു ശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കാണുന്നത്.

ഓരോ ദിവസത്തേയും കണക്ക് തൊട്ടുമുൻപുള്ള ആഴ്ചയിലെ അതതു ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നു മുതൽ 10 ശതമാനം വരെ കുറവു കാണുന്നുണ്ട്. ഇന്നലത്തെ കണക്കുകൾ നോക്കിയാൽ കഴിഞ്ഞ ചൊവ്വാഴ്ചയിലെ ആക്റ്റീവ് കേസുകളേക്കാൾ 10 ശതമാനത്തോളം കുറവാണ്. ഇത്തരത്തിലുള്ള പ്രവണത ഇത്രയധികം ദിവസങ്ങൾ തുടർച്ചയായി കാണിക്കുന്നത് ആദ്യമായാണ്.

ഈ കണക്കുകൾ കാണുമ്പോൾ രോഗം പതുക്കെ പിൻവലിയുകയാണോ എന്നൊരു തോന്നൽ വന്നേക്കാം. അതിന്റെ ഭാഗമായി മുൻകരുതകലുകളിൽ വീഴ്ച വരുത്തരുത്. നിരവധി സ്ഥലങ്ങളിൽ രോഗം ഒരു തവണ ഉച്ചസ്ഥായിയിൽ എത്തിയതിനു ശേഷം ഇടവേള പിന്നിട്ട് വീണ്ടും ആദ്യത്തേക്കാൾ മോശമായ രീതിയിൽ ഉയരുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അതുപോലൊരു സാഹചര്യമുടലെടുത്താൽ രോഗമേൽപ്പിക്കുന്ന ആഘാതം നിയന്ത്രണാതീതമായി വളരും.

കോവിഡ് മാറുന്ന ആളുകളിൽ രോഗസമയത്ത് ഉടലെടുത്ത വിഷമതകൾ മരണകാരണമായേക്കാം. ചിലരിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാനോ, ഹൃദയാഘാതത്തിലേക്ക് നയിക്കാനോ സാധ്യതയുണ്ടാകാം. അല്ലെങ്കിൽ രോഗവുമായി പൊരുതുന്നതിന്റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും. അവയവങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ കാരണമുണ്ടാകുന്ന അവശതകൾ ദീർഘകാലം നിലനിൽക്കുന്ന പോസ്റ്റ്കോവിഡ് സിൻഡ്രോം എന്ന അവസ്ഥ ഒരു ശതമാനം ആളുകളിലും കാണുന്നുണ്ട്. അതിനാൽ മരണ നിരക്ക് കുറവാണെന്നു കരുതി രോഗത്തെ ആരും നിസ്സാരവൽക്കരിക്കരുത്.

രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കാനും ബ്രേയ്ക്ക് ദ ചെയിൻ ക്യാമ്പയ്ൻ കരുതലോടെ മുന്നോട്ടു കൊണ്ടുപോകാനും ശ്രദ്ധിക്കണം. കോവിഡ് ബാധിച്ച ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം ആളുകളെ നമ്മുടെ മുൻകരുതലുകൾ കാരണം കോവിഡ് വരാതെ കാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മൾ ഓരോരുത്തരും കാണിക്കുന്ന ജാഗ്രത നിരവധി മനുഷ്യരുടെ ജീവനാണ് സുരക്ഷിതമാക്കുന്നത്.

കോവിഡ് മുക്തി നേടിയവർക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.

പോസ്റ്റ് കോവിഡ് സിൻഡ്രോം അവസ്ഥയുള്ളവരുടെ പരിശോധനകൾക്കായുള്ള പ്രത്യേക സംവിധാനമാണിത്. എല്ലാ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കുക. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും റഫറൽ ക്ളിനിക്കുകളും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Share this story