കൊറോണ വൈറസ് ബാധ ഖത്തറിലും സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധ ഖത്തറിലും സ്ഥിരീകരിച്ചു

36കാരനായ ഖത്തർ പൗരന് രോഗബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിൽ ആദ്യമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇറാനിൽ നിന്ന് കഴിഞ്ഞ ദിവസം രാജ്യത്തേക്ക് മടങ്ങിയെത്തിയ വ്യക്തിയാണ് ഇയാളെന്നും ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇറാനിലുണ്ടായിരുന്ന ഖത്തർ പൗരന്മാരെ കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തിൽ രാജ്യത്ത് എത്തിച്ചിരുന്നു.

ഇക്കൂട്ടത്തിലുണ്ടായിരുന്ന ഒരാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനിൽ നിന്നെത്തിച്ച എല്ലാവരെയും പ്രത്യേക കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ചയാളെ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്ററിലെ ഐസോലേഷൻ മുറിയിൽ അഡ്മിറ്റ് ചെയ്തു. രോഗബാധ തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ലോകവ്യാപകമായി കൊറോണ വൈറസ് പരക്കുന്ന പശ്ചാത്തലത്തിൽ ഖത്തറിലും രോഗം സ്ഥിരീകരിക്കപ്പെടുന്നത് പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. രോഗിയുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും പരിശോധനകൾക്ക് വിധേയമാക്കുകയും ഇവരെ നിരീക്ഷിച്ചുവരികയും ചെയ്യുകയാണ്. രാജ്യത്ത് ഇതുവരെ രോഗം പടരുന്നതിന്റെ യാതൊരു ലക്ഷണങ്ങളുമില്ല. നിലവിൽ എല്ലാ എൻട്രി പോയിന്റുകൾ വഴിയും ഖത്തറിലേക്ക് പ്രവേശിക്കുന്നവരെ നിരീക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

രാജ്യത്ത് വൈറസ് പരക്കാതിരിക്കാനുള്ള എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. രോഗബാധ നിയന്ത്രിക്കുന്നതിനുള്ള ലളിതമായ സുരക്ഷാ നടപടികൾ പൊതുജനങ്ങളും സ്വീകരിക്കണം. ഇടയ്ക്കിടെ കൈകൾ കഴുകുക, ഹാന്റ് സാനിറ്റൈസറുകൾ ഉപയോഗിക്കുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യൂ പേപ്പർ ഉപയോഗിക്കുകയും ശേഷം അത് മൂടിയുള്ള ചവറ്റുകുട്ടയിൽ സുരക്ഷിതമായി ഉപേക്ഷിക്കുകയും വേണം.

കൊറോണ വൈറസ് ബാധിത രാജ്യങ്ങൾ സന്ദർശിച്ചവർ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണമെന്നും ചുമയോ പനിയോ ഉണ്ടെങ്കിൽ പരിശോധനകൾക്ക് സ്വയം സന്നദ്ധനാവുകയോ അല്ലെങ്കിൽ 16000 എന്ന നമ്പറിൽ പൊതുജനാരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയോ വേണമെന്നും പ്രസ്താവനയിൽ പറയുന്നു.

Share this story