ഹജ്ജ് തയ്യാറെടുപ്പ്: കാത്തിരിക്കാൻ ലോക മുസ്ലിംകളോട് സൗദി

ഹജ്ജ് തയ്യാറെടുപ്പ്: കാത്തിരിക്കാൻ ലോക മുസ്ലിംകളോട് സൗദി

റിയാദ്: കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹജ്ജിനെ സംബന്ധിച്ചുള്ള വ്യക്തതക്ക് കാത്തിരിക്കാൻ ലോക മുസ്ലിംകളോട് സൗദി അറേബ്യ. തീർഥാടനത്തിനായി ഹജ്ജ് ഗ്രൂപ്പുകളെ സമീപിക്കാനുള്ള സമയമായിട്ടില്ല. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുറച്ചുകൂടി വ്യക്തത വരാനുണ്ട്. തീർഥാടകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യത്തിനാണ് മുൻഗണനയെന്നും സൗദി ഹജ്ജ്- ഉംറ മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിൻ ത്വാഹിർ ബന്തീൻ അറിയിച്ചു.

തീർഥാടകരെ ഐസൊലേഷനിൽ പാർപ്പിച്ച ഹോട്ടലുകൾ പരിശോധിക്കാൻ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ അവസാനമാണ് മുസ്ലിംകളുടെ ഏറ്റവും വലിയ വാർഷിക ഒത്തുകൂടലായ ഹജ്ജിന്റെ ആരംഭമുണ്ടാകേണ്ടത്. എന്നാൽ, കൊറോണയുടെ പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. സൗദി വളരെ നേരത്തെ തന്നെ ഉംറ തീർഥാടനം നിർത്തിവെച്ചിരുന്നു.

അതേസമയം, തൊഴിലുടമയുമായുള്ള കരാറിന്റെ കാലാവധി അവസാനിച്ച പ്രവാസികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ സൗകര്യമൊരുക്കുമെന്ന് മാനവവിഭവ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിവിധ സർക്കാർ ഏജൻസികളുമായി ഇക്കാര്യത്തിൽ മന്ത്രാലയം ചർച്ചകൾ നടത്തുകയാണ്.

സൗദി ഭരണകൂടം സ്വീകരിച്ച മാനവികതയിലൂന്നിയ ചുവടുവെപ്പാണ് ഇത്. പ്രവാസികളുടെ ആവശ്യം നിറവേറ്റുകയുമാണ് ഇതിലൂടെ. കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച മുൻകരുതൽ- പ്രതിരോധ നടപടികളുടെ ഭാഗമായി സ്വദേശത്തേക്ക് മടങ്ങാൻ ചില പ്രവാസികൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ നടപടി.

Share this story