കുവൈത്തിൽ രണ്ട് പൊതുമാപ്പ് കേന്ദ്രങ്ങള്‍ കൂടി തുറന്നു
കുവൈത്ത് സിറ്റി: പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന പാര്‍പ്പിട നിയമ ലംഘകര്‍ക്ക് വേണ്ടി ജലീബ് അല്‍ ശുയൂഖില്‍ രണ്ട് കേന്ദ്രങ്ങള്‍ കൂടി തുറന്ന് ആഭ്യന്തര മന്ത്രാലയം. സ്ട്രീറ്റ് 200ല്‍ റൗഫയ്ദ അല്‍ അസ്ലാമിയ്യ സ്‌കൂള്‍- ബ്ലോക് 4 (സ്ത്രീകള്‍), സ്ട്രീറ്റ് 250ല്‍ നഈം ബിന്‍ മസൂദ് സ്‌കൂള്‍ – ബ്ലോക്ക് 4 (പുരുഷന്മാര്‍) എന്നിവയാണ് പുതിയ കേന്ദ്രങ്ങള്‍.
രണ്ട് കേന്ദ്രങ്ങലിലും സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവിടെയെത്തുന്നവര്‍ക്ക് സൗജന്യ ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കും. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് യാതൊരു പിഴയും അടക്കേണ്ടതില്ല. മാത്രമല്ല, സ്വദേശത്തേക്ക് മടങ്ങാനുള്ള സൗജന്യ വിമാന ടിക്കറ്റും ലഭിക്കും. പിന്നീട് രാജ്യത്തേക്ക് തിരിച്ചുവരികയും ചെയ്യാം.
നേരത്തെ ഫര്‍വാനിയ്യയില്‍ രണ്ട് കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. സ്ട്രീറ്റ് 122ല്‍ അല്‍ മുസന്ന പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ഫര്‍വാനിയ്യ, ബ്ലോക്ക് ഒന്ന് (പുരുഷന്മാര്‍), സ്ട്രീറ്റ് 76ല്‍ ഫര്‍വാനിയ്യ പ്രൈമറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ബ്ലോക്ക് ഒന്ന് (സ്ത്രീകള്‍) എന്നിവയായിരുന്നു അത്. ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിക്കുന്നത് ഏപ്രില്‍ 11 മുതല്‍ 15 വരെയാണ്.