തന്നെ ചതിച്ചത് ജീവനക്കാരെന്ന് ബി ആര്‍ ഷെട്ടി

തന്നെ ചതിച്ചത് ജീവനക്കാരെന്ന് ബി ആര്‍ ഷെട്ടി

ദുബൈ: തന്നെ ചതിച്ചത് എന്‍ എം സി ഹെല്‍ത്തിലെ ജീവനക്കാര്‍ തന്നെയാണെന്ന് ആശുപത്രി സ്ഥാപകനും യു എ ഇയിലെ പ്രമുഖ വ്യവസായിയുമായ ഡോ. ബി ആര്‍ ഷെട്ടി. എന്‍ എം സി ഹെല്‍ത്തില്‍ ഇപ്പോഴുള്ളതും മുമ്പുണ്ടായിരുന്നതുമായ ചെറിയൊരു സംഘം ജീവനക്കാരാണ് തട്ടിപ്പ് നടത്താന്‍ ബാങ്ക് അക്കൗണ്ടുകളുണ്ടാക്കിയതും ചെക്കുകള്‍ ഉപയോഗിച്ചതും.

 

തന്റെ പേരില്‍ അക്കൗണ്ടുകളുണ്ടാക്കി താനറിയാതെ തട്ടിപ്പ് ഇടപാടുകള്‍ നടത്തി. തന്റെ ഒപ്പ് വ്യാജമായി ഉപയോഗിച്ച് വായ്പകളും പേഴ്‌സണല്‍ ഗ്യാരന്റികളും എടുക്കുകയും ചെക്കുകളും ബേങ്ക് ഇടപാടുകളും നടത്തുകയും ചെയ്തു. തന്റെ പേരില്‍ കമ്പനികള്‍ നിര്‍മിച്ചും തട്ടിപ്പ് നടത്തി. വ്യാജമായി പവര്‍ ഓഫ് അറ്റോര്‍ണി നിര്‍മിച്ചതായും ഷെട്ടി പറഞ്ഞു. രണ്ട് മാസമായി ഇന്ത്യയിലാണ് ഷെട്ടിയുള്ളത്.

 

ഷെട്ടിയുടെയും കുടുംബത്തിന്റെയും ഷെട്ടിക്ക് ഓഹരിയുള്ള കമ്പനികളുടെയും എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു എ ഇ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളെ സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍ പെടുത്തിയിട്ടുമുണ്ട്.

 

ഫെഡറല്‍ അറ്റോര്‍ണി ജനറലിന്റെ തീരുമാനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷെട്ടിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും മരവിപ്പിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് ഉത്തരവ് നല്‍കിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയതാണ് യു എ ഇയില്‍ ഷെട്ടിക്കെതിരായ പ്രശ്‌നം രൂക്ഷമാക്കിയത്. യു എ ഇയിലെ ബാങ്കുകള്‍ക്ക് എന്‍ എം സി 800 കോടി ദിര്‍ഹം നല്‍കാനുണ്ട്. ഷെട്ടിയുടെ കമ്പനിയിലെ പ്രധാന ജീവനക്കാരും യു എ ഇയുടെ കരിമ്പട്ടികയിലാണ്.

Share this story