ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിക്കുക സൗദി പൗരന്മാരേക്കാള്‍ കൂടുതല്‍ വിദേശികള്‍ക്ക്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിക്കുക സൗദി പൗരന്മാരേക്കാള്‍ കൂടുതല്‍ വിദേശികള്‍ക്ക്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് സൗദി അറേബ്യയിലെ സ്വദേശികളേക്കാള്‍ കൂടുതല്‍ അവസരം ലഭിക്കുക വിദേശികള്‍ക്ക്. പൗരന്മാരേക്കാള്‍ ഇരട്ടിയലധികം പ്രവാസികള്‍ക്കാണ് ഹജ്ജിന് അവസരമുണ്ടാകുക. 3000 സ്വദേശികള്‍ക്കും 7000 വിദേശികള്‍ക്കുമാണ് ഈ വര്‍ഷം ഹജ്ജിന് അവസരമുള്ളത്. വിദേശികള്‍ക്ക് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ (localhaj.haj.gov.sa) വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ജൂലൈ ആറിന് ആരംഭിച്ച രജിസ്‌ട്രേഷന്‍ പത്താം തിയ്യതി അവസാനിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഈ വര്‍ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണ് അവസരമുള്ളത്. സ്വദേശികള്‍ക്ക് 30 ശതമാനവും വിദേശികള്‍ക്ക് 70 ശതമാനവുമാണ് അനുപാതം. അപേക്ഷകരെ തിരഞ്ഞടുക്കുന്നതിന് ആരോഗ്യത്തിനാണ് പ്രാധാന്യം. വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഹജ്ജിന് അനുമതി ലഭിക്കില്ല. കൊറോണവൈറസ് ബാധിതരല്ലെന്ന് തെളിയിക്കുന്ന ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് (പി സി ആര്‍) ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുകയെന്നും ഹജ്ജ് കര്‍മങ്ങള്‍ക്ക് മുമ്പും ശേഷവും ആരോഗ്യ മന്ത്രാലയത്തിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയണമെന്നും മന്ത്രാലയം വ്യക്തമാക്കി. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഈ വര്‍ഷം ഹജ്ജിന് അനുമതിയില്ലെന്നും മന്ത്രാലയം അറിയിച്ചു.

ജൂലൈ പത്തൊമ്പത് മുതല്‍ മക്കയിലേക്കും ഹജ്ജിന്റെ വിശുദ്ധ കര്‍മങ്ങള്‍ നടക്കുന്ന മിന, അറഫ, മുസ്ദലിഫ എന്നീ പ്രദേശങ്ങളിലേക്കും ഹജ്ജ് അനുമതി പത്രമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതിയുണ്ടാകുക. സാമൂഹിക അകലവും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കരുതല്‍ നടപടികളും പാലിച്ചാണ് തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ കഴിയേണ്ടത്.

Share this story