പുതിയ പ്രതീക്ഷ; മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ച റഷ്യന്‍ കോവിഡ് വാക്‌സിന്‍ സൗദിയും പരീക്ഷിക്കാന്‍ ഒരുങ്ങുന്നു, ഭാഗമാകുന്നത് മരുന്ന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ

പുതിയ പ്രതീക്ഷ; മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ച റഷ്യന്‍ കോവിഡ് വാക്‌സിന്‍ സൗദിയും പരീക്ഷിക്കാന്‍ ഒരുങ്ങുന്നു, ഭാഗമാകുന്നത് മരുന്ന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ

റിയാദ്: വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വൈറസിനെ പിടിച്ചുകെട്ടാന്‍ റഷ്യ കണ്ടെത്തിയ വാക്‌സിന്‍ സൗദിയിലും പരീക്ഷിക്കും. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അടുത്ത മാസം മുതല്‍ തുടങ്ങും. മരുന്ന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ് സൗദിയും ഭാഗമാകുക.

പുതിയ വാക്സിന്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി കഴിഞ്ഞദിവസമാണ് റഷ്യ അവകാശപ്പെട്ടത്. കൊവിഡ് 19 വൈറസിനെതിരായ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മനുഷ്യരില്‍ വിജയകരമായി പൂര്‍ത്തീകരിച്ചുവെന്നായിരുന്നു റഷ്യ അറിയിച്ചത്.

ഇത് ആദ്യമായാണ് ലോകത്ത് കൊവിഡ് വൈറസിനെതിരെയുള്ള വാക്സിന്‍ മനുഷ്യരില്‍ വിജയകരമായത്. ഇത് ലോകത്തിനൊന്നടങ്കം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വിവിധ ഘട്ടങ്ങളിലായി പരീക്ഷണം പൂര്‍ത്തിയാക്കിയതിന് ശേഷം കഴിഞ്ഞ മാസം 18നാണ് മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിച്ചത്.

മരുന്ന് ഒന്നാം ഘട്ടത്തില്‍ 38 ആളുകളിലാണ് പരീക്ഷണം നടത്തിയത്. രണ്ടാം ഘട്ടത്തില്‍ 100 പേരില്‍ ഇപ്പോള്‍ പരീക്ഷണം നടന്ന് വരികയാണ്. മൂന്നാം ഘട്ടത്തില്‍ ആയിരക്കണക്കിനാളുകളില്‍ വാക്സിന്‍ പരീക്ഷിക്കും. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ് സൗദിയും ഭാഗമാകുക.

സൗദിയിലും റഷ്യന്‍ വാക്സിന്‍ പരീക്ഷിക്കുമെന്ന് റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ വ്യക്തമാക്കി. അടുത്തമാസം തന്നെ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍.ഡി.ഐ.എഫ് സി.ഇ.ഒ പറഞ്ഞു. റഷ്യന്‍ വാക്സിന്‍ സൗദിയില്‍ തന്നെ നിര്‍മ്മിക്കുന്നതിനെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Share this story