വിഗ്രഹങ്ങൾ എറിഞ്ഞുടച്ച ബഹ്‌റൈനി വനിത അറസ്റ്റിൽ

വിഗ്രഹങ്ങൾ എറിഞ്ഞുടച്ച ബഹ്‌റൈനി വനിത അറസ്റ്റിൽ

മനാമ: ഹൈപ്പർ മാർക്കറ്റിൽ വിൽപനക്ക് പ്രദർശിപ്പിച്ച ഹിന്ദു വിഗ്രഹങ്ങൾ എറിഞ്ഞുടച്ച ബഹ്‌റൈനി വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ ജീവനക്കാരനെ വിളിച്ചുവരുത്തി യുവാവിനു മുന്നിൽ വെച്ചാണ് വനിത ഗണപതി വിഗ്രഹങ്ങൾ അടക്കമുള്ള വിഗ്രഹങ്ങൾ നിലത്തേക്കെറിഞ്ഞത്.

ഇത് മുസ്‌ലിം രാജ്യമാണെന്നും വിഗ്രഹങ്ങൾ വിൽക്കാവുന്ന അമുസ്‌ലിം രാജ്യമല്ലെന്നും പറഞ്ഞും ഇത്തരം വിഗ്രഹങ്ങൾ എങ്ങനെയാണ് ഇവിടെ വിൽപന നടത്തുകയെന്നും ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ രാജാവിന് ഇത് ഇഷ്ടപ്പെടുമോ എന്ന് ആരാഞ്ഞുമാണ് വനിത വിഗ്രഹങ്ങൾ ഓരോന്നായി കൈയിലെടുത്ത് എറിഞ്ഞുടച്ചത്.

ഇവർക്കൊപ്പം മറ്റൊരു യുവതി കൂടിയുണ്ടായിരുന്നു. വിഗ്രഹങ്ങൾ എറിഞ്ഞുടക്കുന്നതിൽ നിന്ന് ഇവരെ തടയാൻ ആരും ശ്രമിച്ചതുമില്ല. ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായും 54 കാരിയാണ് പിടിയിലായതെന്നും മനാമ പോലീസ് അറിയിച്ചു. നിയമ നടപടികൾക്ക് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി ഇവർക്കെതിരെ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണെന്നും പോലീസ് അറിയിച്ചു.

അതേസമയം, മതചിഹ്നങ്ങൾ നശിപ്പിക്കുന്നത് ബഹ്‌റൈൻ നിവാസികളുടെ സ്വഭാവമല്ലെന്ന് നയതന്ത്ര കാര്യങ്ങൾക്കുള്ള ബഹ്‌റൈൻ രാജാവിന്റെ ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽഖലീഫ പറഞ്ഞു. വിദ്വേഷത്തിൽ നിന്നുണ്ടാകുന്ന ഇത്തരം കുറ്റകൃത്യങ്ങൾ അംഗീകരിക്കാനാകില്ല. ബഹ്‌റൈനിൽ എല്ലാ മതങ്ങളും വിഭാഗങ്ങളും ജനങ്ങളും എക്കാലവും സഹവസിച്ചു കഴിഞ്ഞിട്ടുണ്ട്. വിഗ്രഹങ്ങൾ എറിഞ്ഞുടച്ച വനിത ബഹ്‌റൈൻ ജനതയിൽ പെട്ടവരല്ലെന്നും ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽഖലീഫ ട്വീറ്റ് ചെയ്തു.

Share this story