അൽദാൽവ ഭീകരാക്രമണം: ഏഴു പേർക്ക് വധശിക്ഷ

അൽദാൽവ ഭീകരാക്രമണം: ഏഴു പേർക്ക് വധശിക്ഷ

റിയാദ്: അൽഹസ അൽദാൽവ ഗ്രാമത്തിൽ ശിയാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തിൽ ഏഴു പേർക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. മറ്റു മൂന്നു പ്രതികൾക്ക് 25 വർഷം തടവ് വീതമാണ് ശിക്ഷ. ശിക്ഷ പ്രഖ്യാപിക്കുന്ന സിറ്റിംഗിൽ ഹാജരില്ലാത്തതിനാൽ രണ്ടു പ്രതികൾക്കുള്ള ശിക്ഷാ പ്രഖ്യാപനം കോടതി നീട്ടിവെച്ചു. പ്രതികളുടെ പക്കൽ കണ്ടെത്തിയ ആയുധങ്ങളും വെടിയുണ്ടകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പണവും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. എന്നാൽ പതിനൊന്നാം പ്രതിയുടെ മൊബൈൽ ഫോൺ കണ്ടുകെട്ടേണ്ടതില്ലെന്ന് കോടതി വിധിച്ചു.

കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ പെട്ട അൽദാൽവ ഗ്രാമത്തിൽ 2014 നവംബർ മൂന്നിന് ശിയാക്കളെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും ഒമ്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാറിലെത്തിയ ഭീകര സംഘത്തിൽ മൂന്നു പേർ ആശൂറാ ദിനാചരണത്തിൽ പങ്കെടുത്തവർക്കു നേരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസിന് ആണെന്നും ഭീകര സംഘ നേതാവ് മർവാൻ അൽദഫറിനെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ അൽതുർക്കി പിന്നീട് അറിയിച്ചിരുന്നു.

Share this story