ഏറ്റവും കൂടുതൽ വ്യവസായശാലകൾ റിയാദ് പ്രവിശ്യയിൽ 

ഏറ്റവും കൂടുതൽ വ്യവസായശാലകൾ റിയാദ് പ്രവിശ്യയിൽ 

റിയാദ്: റിയാദ് പ്രവിശ്യയിൽ 3740 വ്യവസായ ശാലകളുള്ളതായി വ്യവസായ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രവിശ്യയിൽ വ്യവസായ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ കുറിച്ച് വ്യവസായ മന്ത്രി വിശദീകരിച്ചത്. റിയാദ് പ്രവിശ്യയിൽ എട്ടു വ്യവസായ നഗരങ്ങളുണ്ട്. റിയാദ് ഫസ്റ്റ്, സെക്കന്റ്, തേഡ് ഇൻഡസ്ട്രിയൽ സിറ്റികൾക്കു പുറമെ അൽഖർജ്, അൽസുൽഫി, ശഖ്‌റാ, ദുർമാ, സുദൈർ എന്നിവിടങ്ങളിലും വ്യവസായ നഗരങ്ങളുണ്ട്.

ഈ ഇൻഡസ്ട്രിയൽ സിറ്റികളിൽ ആകെ 941 ഫാക്ടറികളാണുള്ളത്. റിയാദ് പ്രവിശ്യയിലെ എട്ടു ഇൻഡസ്ട്രിയൽ സിറ്റികളിൽ 2030 ഓടെ 1400 കോടിയിലേറെ റിയാലിന്റെ നിക്ഷേപങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഫാക്ടറികളുടെ ആകെ മൂലധനം 150 ബില്യണിലേറെ റിയാലാണ്. ഇവിടങ്ങളിൽ 1,66,000 ജീവനക്കാരുണ്ട്.
സൗദിയിൽ ആകെയുള്ള വ്യവസായശാലകളിൽ 41 ശതമാനവും റിയാദ് പ്രവിശ്യയിലാണ്. വ്യവസായ മേഖലാ നിക്ഷേപങ്ങളിൽ 14 ശതമാനം റിയാദിലാണ്. സൗദിയിൽ ഏറ്റവും കൂടുതൽ വ്യവസായ ശാലകളുള്ള പ്രവിശ്യ റിയാദ് ആണ്.

വ്യവസായ വികസന നിധി വഴി ഗുണഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നത് തുടരുന്നു. ഈ വർഷം നിധിയിൽ നിന്ന് 47 വ്യവസായ പദ്ധതികൾക്ക് വായ്പകൾ നൽകിയിട്ടുണ്ട്. ആകെ 60.3 കോടി റിയാൽ മൂലധനമുള്ള പദ്ധതികൾക്കാണ് ഇക്കൊല്ലം നിധിയിൽനിന്ന് വായ്പ അനുവദിച്ചത്. വ്യവസായ മേഖലക്ക് സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്.

റിയാദ് പ്രവിശ്യയിൽ 443 ഖനന പദ്ധതികൾക്ക് ലൈസൻസുണ്ട്. ഇവയിലെ ആകെ നിക്ഷേപം ആയിരം കോടി റിയാലാണ്. റിയാദ് പ്രവിശ്യയിൽ ഖനനയാവശ്യങ്ങൾക്ക് 23 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. വ്യവസായ, ഖനന മേഖലകളിൽ നിന്നുള്ള നേട്ടങ്ങൾ പരമാവധി വർധിപ്പിക്കുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്ക് അനുസൃതമായും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശങ്ങൾ പാലിച്ചുമാണ് വ്യവസായ മന്ത്രാലയം മുന്നോട്ടു നീങ്ങുന്നത്.

വ്യവസായ മേഖലക്കു മാത്രമായി പ്രത്യേക മന്ത്രാലയം സ്ഥാപിതമായിട്ട് ഒരു വർഷമേ ആയിട്ടുള്ളൂവെങ്കിലും വ്യവസായ മേഖല ക്രമീകരിക്കുന്നതിനും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി നിയമ നിർമാണങ്ങൾക്കും പദ്ധതികൾക്കും ഇക്കാലയളവ് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി വ്യവസായ മന്ത്രി ഉസാമ അൽസാമിലും ഖനന കാര്യങ്ങൾക്കുള്ള ഡെപ്യൂട്ടി വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽമുദൈഫിറും സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺ (മുദുൻ) ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് അൽസാലിമും വ്യവസായ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ, റിയാദ് ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ അൽസുദൈരി, അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സൗദ് അൽഅരീഫി, പബ്ലിക് റിലേഷൻസ് മേധാവി ഡോ. അലി അൽമനീഅ് എന്നിവരും സന്നിഹിതരായിരുന്നു.

Share this story