രണ്ട് വർഷത്തിനകം 38 സർക്കാർ മേഖലകൾ സ്വകാര്യവൽക്കരിക്കും 

രണ്ട് വർഷത്തിനകം 38 സർക്കാർ മേഖലകൾ സ്വകാര്യവൽക്കരിക്കും 

റിയാദ്: അടുത്ത രണ്ട് വർഷത്തിനകം 38 സർക്കാർ വകുപ്പുകൾ സ്വകാര്യവൽക്കരിക്കാൻ പദ്ധതി. പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം എന്നീ മേഖലകളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജല-കാർഷിക പരിസ്ഥിതി, ഗതാഗതം, ഊർജം, വ്യവസായം, ധാതുസമ്പത്ത്, മുനിസിപ്പൽ ഗ്രാമകാര്യം, ഹജ്-ഉംറ കാര്യം, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി, മീഡിയ, കായികം എന്നീ 13 മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ സർക്കാർ ഏജൻസികളും സ്വകാര്യവൽക്കരിക്കാനുള്ള ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

സലൈൻ വാട്ടർ കൺവെർഷൻ കോർപറേഷൻ, സൗദി ഇറിഗേഷൻ ഓർഗനൈസേഷൻ, സിവിൽ ഏവിയേഷൻ അതോറിറ്റി, സൗദി ഗ്രൈൻസ് ഓർഗനൈസേഷൻ, മാലിന്യ നിർമാർജന വകുപ്പ് (നഫായാത്ത്), കാലാവസ്ഥാ കേന്ദ്രം, നാഷണൽ വാട്ടർ കമ്പനി, ട്രാൻസ്പോർട്ട് അതോറിറ്റി, പോർട്‌സ് അതോറിറ്റി, സൗദി എയർലൈൻസ്, സൗദി റെയിൽവേയ്‌സ് ഓർഗനൈസേഷൻ, റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആന്റ് യാമ്പു, കിംഗ് അബ്ദുല്ല സിറ്റി ഫോർ ആറ്റോമിക് ആന്റ് റിന്യൂവബിൾ എനർജി, സൗദി പ്രസ് ഏജൻസി, സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസ് തുടങ്ങിയ സ്ഥാപനങ്ങളുടെ നടത്തിപ്പും സ്വകാര്യകമ്പനികൾക്ക് വിട്ടുനൽകിയേക്കും.

കൂടാതെ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് സെന്റർ, ടെക്‌നിക്കൽ ആന്റ് വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ, ഹെൽത്ത് കൗൺസിൽ, സൗദി പോസ്റ്റ്, സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി, ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ എന്നീ വകുപ്പുകളും സ്വകാര്യവൽക്കരണം ഏർപ്പെടുത്താനുള്ള പട്ടികയിലുണ്ട്. ഇതിന് പുറമെ, രാജ്യത്തെ സയൻസ് യൂനിവേഴ്‌സിറ്റികളും സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും സ്വകാര്യവൽക്കരിക്കുമെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.

സ്വകാര്യവൽക്കരണ പദ്ധതികളുടെ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ, സ്വകാര്യവൽക്കരണ പദ്ധതികളുടെ പട്ടിക, അവ നടപ്പാക്കുന്നതിനുള്ള മുൻഗണനകൾ, നിർദിഷ്ട സമയപരിധി എന്നിവ വിശദമാക്കി സമയബന്ധിതമായ പദ്ധതി തയാറാക്കാൻ വിവിധ മന്ത്രാലയങ്ങളെയും സർക്കാർ ഏജൻസികളെയും ഏകോപിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.

Share this story