അഴിമതിക്കാർക്ക് ശിക്ഷ കടുപ്പിച്ച് സൗദി: പുതിയ നിയമ ഭേദഗതി ഉടൻ പ്രാബല്യത്തിൽ

അഴിമതിക്കാർക്ക് ശിക്ഷ കടുപ്പിച്ച് സൗദി: പുതിയ നിയമ ഭേദഗതി ഉടൻ പ്രാബല്യത്തിൽ

റിയാദ്: അഴിമതിക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന അഴിമതി വിരുദ്ധ നിയമാവലിയെ 14ആം വകുപ്പ് ഭേദഗതിക്ക് സൗദി കാബിനറ്റിന്റെ അംഗീകാരം. പരിഷ്‌കരിച്ച നിയമം വൈകാതെ പ്രാബല്യത്തിൽവരും.

ആഭ്യന്തര മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, അഴിമതി വിരുദ്ധ അതോറിറ്റി എന്നീ വകുപ്പുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ അടങ്ങിയ സമിതിയുടെ ശുപാർശ പ്രകാരം ആഭ്യന്തര മന്ത്രിക്ക് ശിക്ഷാവിധി പ്രഖ്യാപിക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. യഥാർത്ഥ ശിക്ഷ നടപ്പാക്കിയ തീയതി മുതൽ അഞ്ച് വർഷം കഴിഞ്ഞാൽ അനുബന്ധ പിഴകൾ അവലോകനം ചെയ്യാനുള്ള തീരുമാനം സമിതി എടുക്കും.

സമിതിയുടെ ശുപാർശ പ്രകാരം നിയമ നടപടികൾക്ക് ആഭ്യന്തര മന്ത്രിക്കു അംഗീകാരം നൽകാനാവും.
അനുബന്ധ പിഴകൾക്ക് പ്രത്യേകം കോടതി വിധി ആവശ്യമില്ല. കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിന് പുറമെ തുടർന്നും സർക്കാർ ജോലികൾ ചെയ്യുന്നതിൽ നിന്ന് വിലക്കുന്നതിനും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഈ വിലക്ക് കോടതി വിധിയെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് വ്യവസ്ഥ അനുസരിച്ചുള്ള അനുബന്ധ ശിക്ഷയാണ്. ജുഡീഷ്യൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ശിക്ഷയും അവകാശങ്ങളും ആനുകൂല്യങ്ങളും എടുത്തുകളയുക, ജോലിയിൽ നിന്ന് നീക്കം ചെയ്യുക, കുറ്റവാളിയെ പ്രൊബേഷന് വിധേയമാക്കുക, മറ്റു ശിക്ഷകൾ എന്നിവയും അനുബന്ധ ശിക്ഷകളിൽ ഉൾപ്പെടും.

കൂടാതെ, നീതിന്യായ മന്ത്രാലയം, സുപ്രീം ജുഡീഷ്യൽ കൗൺസിൽ, പബ്ലിക് പ്രോസിക്യൂഷൻ, ദീവാൻ അൽമദാലിം എന്നിവയും വിവിധ മന്ത്രാലയങ്ങളും ഏജൻസികളും ചേർന്ന് നിയമ വ്യവസ്ഥ നവീകരിക്കാൻ
പുതിയ നിയമ ഭേദഗതി നിർദേശിക്കുന്നുണ്ട്.

Share this story