ട്രോളിങ് നിരോധനം അവസാനിച്ചു; ഖത്തറില്‍ മത്സ്യബന്ധനം സജീവമാകുന്നു

ട്രോളിങ് നിരോധനം അവസാനിച്ചു; ഖത്തറില്‍ മത്സ്യബന്ധനം സജീവമാകുന്നു

ദോഹ: ഖത്തറില്‍ രണ്ട് മാസത്തെ നീണ്ട ട്രോളിങ് നിരോധനം അവസാനിച്ചതോടെ മത്സ്യബന്ധന തുറമുഖങ്ങള്‍ വീണ്ടും സജീവമായി. അല്‍ ഖോര്‍, റുവൈസ്, അല്‍ വക്ര, ദോഹ തീരങ്ങളില്‍ ആഴ്ച്ചകളായി ഉപയോഗിക്കാതെ ഇട്ടിരുന്ന മീന്‍പിടിത്ത ബോട്ടുകള്‍ വീണ്ടും കടലിലിറങ്ങി.

അല്‍ വക്ര തുറമുഖത്ത് കഴിഞ്ഞ ദിവസം കടലില്‍ നിന്ന് മടങ്ങി എത്തിയ ആറോളം ബോട്ടുകള്‍ക്ക് നിറയെ മീന്‍കിട്ടിയതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. അല്‍ ഖോറിലും സമാനമാണ് സ്ഥിതി. ഷേരി, കരിപ്പെട്ടി തുടങ്ങിയ ഇനം മീനുകളാണ് കൂടുതലായും ലഭിച്ചത്.

ആഗസ്റ്റ് പകുതി മുതല്‍ മീനുകളുടെ പ്രജനന കാലത്തോടനുബന്ധിച്ചാണ് ഖത്തര്‍ സര്‍ക്കാര്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയത്. രണ്ട് മാസത്തോളമായിരുന്നു നിരോധനം.

ട്രോളിങ് നിരോധനം അവസാനിച്ചതോടെ ഇനിമുതല്‍ പ്രാദേശിക മത്സ്യങ്ങള്‍ കൂടുതലായി മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങും. ഇതോടെ വിലയിലും കുറവ് വരുമെന്നാണ് റിപ്പോര്‍ട്ട്.

തണുപ്പ് കൂടുന്നതോടെ മീനുകളുടെ ലഭ്യത ഇനിയും വര്‍ധിക്കുമെന്ന് സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് കാരണം നാട്ടില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഒരു പ്രമുഖ ഫിഷിങ് കമ്പനി വക്താവ് പറഞ്ഞു.

Share this story