സൗദിയിൽ 22 ഡെലിവറി ആപ്പുകൾക്ക് ലൈസൻസ്

സൗദിയിൽ 22 ഡെലിവറി ആപ്പുകൾക്ക് ലൈസൻസ്

റിയാദ്: സൗദിയിൽ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നതിന് 22 സ്മാർട്ട് ഫോൺ ആപ്പുകൾക്ക് ഇതിനകം കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ ലൈസൻസുകൾ അനുവദിച്ചതായി കമ്മ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് അൽഥുനയ്യാൻ വെളിപ്പെടുത്തി. വീഡിയോ കോൺഫറൻസ് രീതിയിൽ സംഘടിപ്പിച്ച ചെറുകിട, ഇടത്തരം സ്ഥാപന ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെലിവറി ആപ്പുകളുടെ എണ്ണം രാജ്യത്ത് വർധിച്ചുവരികയാണ്. ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന സൗദി യുവതീയുവാക്കൾക്ക് മാനവശേഷി വികസന നിധി വഴി സാമ്പത്തിക സഹായം നൽകുന്നുണ്ട്.

ഡെലിവറി ആപ്പുകളിൽ രജിസ്റ്റർ ചെയ്ത് ധനസഹായ പദ്ധതി സ്വദേശി യുവതീയുവാക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ഡെലിവറി മേഖലയിൽ സ്വന്തം നിലക്ക് ജോലി ചെയ്യുന്നവർക്ക് സ്വയം തൊഴിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്തും ധനസഹായ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ കൊല്ലം പണരഹിത പെയ്‌മെന്റ് 36 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. 2019 ൽ ഈ മേഖലയിൽ 24 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. സൗദിയിൽ ഒമ്പതു ഇ-പെയ്‌മെന്റ് വാലറ്റുകളുണ്ട്. ഇവയിൽ നാൽപതു ലക്ഷത്തോളം ഉപയോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംരംഭകർ നേരിടുന്ന വെല്ലുവിളികൾ നിർണയിച്ച് പരിഹാരങ്ങൾ കാണുകയെന്ന ലക്ഷ്യത്തോടെ സംരംഭകരെയും ബന്ധപ്പെട്ട വകുപ്പുകളെയും ഉൾപ്പെടുത്തി ഡിജിറ്റൽ എന്റർപ്രണർഷിപ്പ് കൗൺസിൽ രൂപീകരിക്കാൻ നീക്കമുണ്ടെന്നും ഡോ. അഹ്മദ് അൽഥുനയ്യാൻ പറഞ്ഞു.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് സ്വകാര്യ മേഖല വഴി അതോറിറ്റി 50 മുതൽ 60 ശതമാനം വരെ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നുണ്ട്. ചില സേവനങ്ങൾ സൗജന്യമായാണ് നൽകുന്നത്. ഇ-കൊമേഴ്‌സ് മേഖലയിൽ സേവന ദാതാക്കളും ഉപയോക്താക്കളും നേരിടുന്ന വെല്ലുവിളികൾ നിർണയിച്ച് അവക്ക് പരിഹാരം കാണുന്നതിന് അതോറിറ്റി പ്രത്യേക തന്ത്രത്തിന് രൂപം നൽകാൻ തുടങ്ങിയിട്ടുണ്ട്. ഈ രംഗത്ത് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് 40 ലേറെ പദ്ധതികൾ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും റയാൻ അൽഫായിസ് പറഞ്ഞു.

Share this story