മശാഇർ മെട്രോ നടത്തിപ്പ് ചുമതല ‘സാർ’ കമ്പനിക്ക് 

മശാഇർ മെട്രോ നടത്തിപ്പ് ചുമതല ‘സാർ’ കമ്പനിക്ക് 

മക്ക: ഹജ് തീർഥാടകർക്കു വേണ്ടി പുണ്യസ്ഥലങ്ങളിൽ സ്ഥാപിച്ച മശാഇർ മെട്രോയുടെ പൂർണ നടത്തിപ്പ് ചുമതല സൗദി റെയിൽവെ കമ്പനിയെ (സാർ) ഏൽപിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചു.

ആൾക്കൂട്ട നിയന്ത്രണം, സെക്യൂരിറ്റി, റെയിൽവെ സ്റ്റേഷനുകളുടെയും മറ്റു സൗകര്യങ്ങളുടെയും ആസ്തികളുടെയും മാനേജ്‌മെന്റ് എന്നിവ അടക്കം മശാഇർ മെട്രോ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ ചുമതലകളും സൗദി റെയിൽവെ കമ്പനിക്ക് നൽകിയിട്ടുണ്ട്. ഇതുപ്രകാരം മശാഇർ മെട്രോ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സർക്കാർ വകുപ്പുകൾക്കു വേണ്ടി നേരത്തെ നീക്കിവെച്ച ബജറ്റുകൾ സൗദി റെയിൽവെ കമ്പനിയിലേക്ക് മാറ്റും. മശാഇർ മെട്രോ പദ്ധതി പ്രവർത്തിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം സൗദി റെയിൽവെ കമ്പനിക്കായിരിക്കില്ല. ഈ വരുമാനം കമ്പനി സർക്കാർ ഖജനാവിൽ അടക്കേണ്ടിവരും. മശാഇർ മെട്രോ പദ്ധതി നടത്തിപ്പ് ചുമതല പൂർണമായും സൗദി റെയിൽവെ കമ്പനിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പുവെക്കുന്നതിന് മക്ക പ്രവിശ്യ വികസന അതോറിറ്റി, മക്ക റോയൽ കമ്മീഷൻ, ധനമന്ത്രാലയം എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചൈനീസ് കമ്പനിയാണ് മശാഇർ മെട്രോ പദ്ധതി നടപ്പാക്കിയത്. പുണ്യസ്ഥലങ്ങളുടെ തെക്കു ഭാഗത്തു കൂടി 1500 തൂണുകളിലാണ് മെട്രോ പാത സ്ഥാപിച്ചിരിക്കുന്നത്. 12 കോച്ചുകൾ വീതം അടങ്ങിയ 20 ട്രെയിനുകൾ തെക്കു പാതയിൽ സർവീസിന് ഉപയോഗിക്കുന്നുണ്ട്. ഒരു സർവീസിൽ മൂവായിരം തീർഥാടകരെ ഉൾക്കൊള്ളാൻ മശാഇർ മെട്രോക്ക് ശേഷിയുണ്ട്. ഇരുപതു കിലോമീറ്റർ നീളമുള്ള ഇരട്ടപ്പാതയിലൂടെയാണ് മെട്രോ സർവീസ് നടത്തുന്നത്. അറഫക്ക് കിഴക്ക് സ്റ്റോറേജ് ഏരിയ മുതൽ ജംറക്ക് തെക്ക് മിനാ സ്റ്റേഷൻ വരെയും തിരിച്ചുമാണ് മെട്രോ സർവീസുകൾ. മിനായിലും അറഫയിലും മുസ്ദലിഫയിലുമായി ആകെ ഒമ്പതു സ്റ്റേഷനുകളാണ് മെട്രോയിലുള്ളത്.

Share this story