ഹറം ക്രെയിൻ ദുരന്തം: പ്രതികളെ കുറ്റവിമുക്തരാക്കി

ഹറം ക്രെയിൻ ദുരന്തം: പ്രതികളെ കുറ്റവിമുക്തരാക്കി

മക്ക: അഞ്ചു വർഷം മുമ്പ് വിശുദ്ധ ഹറമിലുണ്ടായ ക്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 13 പ്രതികളെയും മക്ക ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. കേസിൽ ഇന്നലെയാണ് കോടതി പുതിയ വിധിപ്രസ്താവം നടത്തിയത്. സൗദി ബിൻ ലാദിൻ ഗ്രൂപ്പ് ഉൾപ്പെടെ 13 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. സൂക്ഷ്മ പരിശോധനക്കായി വിധി പ്രസ്താവം അപ്പീൽ കോടതിക്ക് സമർപ്പിക്കും.

അപകടം നടന്ന ദിവസവും തലേദിവസവും കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പുറത്തിറക്കിയ, ചെങ്കടലിലെ കാറ്റിന്റെ വേഗവുമായി ബന്ധപ്പെട്ട കാലാവസ്ഥാ റിപ്പോർട്ടുകളിൽ മുൻകരുതലുകളും ജാഗ്രതകളും സ്വീകരിക്കൽ നിർബന്ധമാക്കുന്ന നിലക്ക് കൊടുങ്കാറ്റുകളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നില്ല. ചെങ്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ ഒരു കിലോമീറ്റർ മുതൽ 38 കിലോമീറ്റർ വരെ മാത്രമാകുമെന്നാണ് കാലാവസ്ഥാ പ്രവചന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഇത്തരമൊരു ദുരന്തമുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നില്ല. സംഭവ ദിവസം മക്കയിലുണ്ടായത് ദൈവീക വിപത്തായി കണക്കാക്കാവുന്നതാണ്. ഇത്തരം സംഭവങ്ങളിൽ മുൻകൂട്ടി ജാഗ്രത പാലിക്കൽ -അസാധ്യമല്ലെങ്കിലും- ദുഷ്‌കരമാണെന്നും വിധിപ്രസ്താവത്തിൽ കോടതി പറഞ്ഞു.

കേസിലെ പ്രതികളെ നേരത്തെയും വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ വിധിപ്രസ്താവത്തിൽ സംഭവിച്ച വീഴ്ചകൾ ശ്രദ്ധയിൽ പെടുത്തി പുനർവിചാരണക്കായി കേസ് ഫയൽ അപ്പീൽ കോടതി പിന്നീട് ക്രിമിനൽ കോടതിയിലേക്കു തന്നെ തിരിച്ചയക്കുകയായിരുന്നു. ക്രെയിൻ പൊട്ടി വീണ് ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് മുഖ്യപ്രതികൾക്കും മറ്റു പ്രതികൾക്കും നിഷേധിക്കാൻ കഴിയില്ല. കൂറ്റൻ ക്രെയിനിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ കമ്പനിക്കും മറ്റു പ്രതികൾക്കും ഉത്തരവാദിത്വമുണ്ടായിരുന്നു. ഇത് പാലിക്കപ്പെട്ടില്ല. ഇവയടക്കമുള്ള ആറു കാര്യങ്ങൾ വിധി പ്രസ്താവത്തിന് കണക്കിലെടുത്തിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കേസ് ഫയൽ അപ്പീൽ കോടതി ക്രിമിനൽ കോടതിയിലേക്കു തന്നെ തിരിച്ചയച്ചത്. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിലെ മുഴുവൻ ആരോപണങ്ങളിൽ നിന്നും ക്രിമിനൽ കോടതി ഇവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മേൽകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
2015 ലെ ഹജിന് തൊട്ടുമുമ്പാണ് ഹറമിൽ ക്രെയിൻ പൊട്ടിവീണത്. കേസിൽ മക്ക ക്രിമിനൽ കോടതി രണ്ടു തവണ വിധി പ്രസ്താവിച്ചിരുന്നു. സുരക്ഷാ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസ് പരിശോധിക്കാൻ ക്രിമിനൽ കോടതിക്ക് അധികാരമില്ലെന്നായിരുന്നു ആദ്യ വിധി. ഫലത്തിൽ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കുന്ന വിധിയായിരുന്നു ഇത്. എന്നാൽ ഇത് പിന്നീട് അപ്പീൽ കോടതി റദ്ദാക്കി. വിചാരണക്കായി കേസ് ഫയൽ ക്രിമിനൽ കോടതിയിലേക്കു തന്നെ അപ്പീൽ കോടതി തിരിച്ചയക്കുകയായിരുന്നു.
മതാഫ് വികസന പദ്ധതി നടപ്പാക്കിയിരുന്ന സൗദി ബിൻ ലാദിൻ ഗ്രൂപ്പ് സുരക്ഷാ വ്യവസ്ഥകൾ പാലിക്കാതിരുന്നതാണ് ക്രെയിൻ ദുരന്തത്തിന് ഇടയാക്കിയതെന്നായിരുന്നു ആരോപണം. പ്രവർത്തിപ്പിക്കാത്ത സമയത്തും കാറ്റുള്ളപ്പോഴും ക്രെയിനിന്റെ പ്രധാന കൈ താഴ്ത്തിയിടണമെന്നാണ് ക്രെയിൻ നിർമിച്ച ഫാക്ടറിയുടെ നിർദേശം. ക്രെയിൻ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ വ്യവസ്ഥകൾ കമ്പനി പാലിച്ചിരുന്നില്ലെന്നും കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ടുകൾ പദ്ധതി പ്രദേശത്തെ കമ്പനി സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നില്ലെന്നും ക്രെയിനുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ അയച്ച കത്തുകളുമായി കമ്പനി പ്രതികരിച്ചില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ ഒരു ഭാഗം ബിൻ ലാദിൻ ഗ്രൂപ്പിന്റെ മേൽ ചുമത്തണമെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ഇത് കോടതി അംഗീകരിച്ചിരുന്നെങ്കിൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും ഹറമിലുണ്ടായ നാശനഷ്ടങ്ങൾക്ക് ഗവൺമെന്റിനും ഭീമമായ തുക നഷ്ടപരിഹാരം നൽകുന്നതിന് ബിൻലാദിൻ കമ്പനി നിർബന്ധിതമാകുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും അപകട സമയത്ത് സുരക്ഷാ വ്യവസ്ഥകളൊന്നും ലംഘിച്ചിരുന്നില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ സമർഥിച്ചത്.

ഹജിന് ദിവസങ്ങൾ മാത്രം ശേഷി ക്കെ 2015 സെപ്റ്റംബർ 11 ന് വെള്ളിയാഴ്ച വൈകീട്ട് 5.10 നാണ് ലോകത്തെ ഏറ്റവും വലിയ ക്രെയിൻ ശക്തമായ കാറ്റിൽ പൊട്ടിവീണത്. ദുരന്തത്തിൽ മലയാളി ഹജ് തീർഥാടകർ അടക്കം 110 പേർ മരിക്കു കയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും സ്ഥിരവൈകല്യം സംഭവിച്ചവർക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പത്തു ലക്ഷം റിയാൽ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം റിയാൽ

Share this story