ബ്രദർഹുഡിനെതിരെ മുന്നറിയിപ്പ് നൽകിയില്ല: മക്കയിൽ 100 ഇമാമുമാരെ പിരിച്ചുവിട്ടു

ബ്രദർഹുഡിനെതിരെ മുന്നറിയിപ്പ് നൽകിയില്ല: മക്കയിൽ 100 ഇമാമുമാരെ പിരിച്ചുവിട്ടു

ജിദ്ദ: ഭീകര സംഘടനയായി സൗദി അറേബ്യ പ്രഖ്യാപിച്ച മുസ്‌ലിം ബ്രദർഹുഡ് സമൂഹത്തിന് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്ന നിർദേശം പാലിക്കാത്തതിന് മക്ക പ്രവിശ്യയിൽ മാത്രം 100 ലേറെ ഇമാമുമാരെയും ഖത്തീബുമാരെയും ഇസ്‌ലാമികകാര്യ മന്ത്രാലയം പിരിച്ചുവിട്ടു. അൽഖസീം പ്രവിശ്യയിലും നിരവധി ഇമാമുമാരെ പിരിച്ചുവിട്ടിട്ടുണ്ട്.

റബീഉൽഅവ്വൽ 27 ന് വെള്ളിയാഴ്ച രാജ്യത്തെ മുഴുവൻ മസ്ജിദുകളിലും ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച ഉദ്‌ബോധന പ്രസംഗത്തിൽ മുസ്‌ലിം ബ്രദർഹുഡിനെതിരെ മുന്നറിയിപ്പ് നൽകണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു.
ഇസ്‌ലാമിന്റെ രീതിശാസ്ത്രവും സമീപനവും പ്രതിനിധീകരിക്കാത്ത ഭീകര സംഘമാണ് ബ്രദർഹുഡ് എന്നും ഇസ്‌ലാമിന് നിരക്കാത്ത കക്ഷിരാഷ്ട്രീയമാണ് ബ്രദർഹുഡ് പിന്തുടരുന്നത് എന്നും മതത്തിന്റെ മേലങ്കിയണിഞ്ഞ് സമൂഹത്തിൽ കുഴപ്പവും ഛിദ്രതയും ഭീകരതയും അക്രമവും ഇളക്കിവിടാനാണ് സംഘടന പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കുന്ന ഉന്നതപണ്ഡിതസഭയുടെ പ്രസ്താവന ഖുതുബക്കിടെ പൂർണമായും വായിക്കണമെന്നും രാജ്യത്തെ മുഴുവൻ ഇമാമുമാർക്കും ഖത്തീബുമാർക്കും നിർദേശം നൽകിയിരുന്നു. മക്ക പ്രവിശ്യയിൽ മാത്രം 100 ലേറെ ഇമാമുമാരും ഖത്തീബുമാരും ഇത് പാലിച്ചില്ല.

മന്ത്രാലയത്തിന്റെ നിർദേശം ലംഘിച്ച ഇമാമുമാരുടെയും ഖത്തീബുമാരുടെയും വിവരങ്ങൾ രണ്ടാഴ്ചക്കിടെ മക്ക പ്രവിശ്യ ഇസ്‌ലാമികകാര്യ വിഭാഗം ശേഖരിക്കുകയും ഇവരെ സർവീസിൽനിന്ന് പിരിച്ചുവിടാൻ മന്ത്രാലയത്തോട് ആവശ്യപ്പെടുകയുമായിരുന്നു

സൗദി അറേബ്യയിലെ ജനങ്ങൾക്കിടയിൽ കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ ശ്രമിക്കുന്ന ബ്രദർഹുഡിനെതിരെ ഖുതുബയിൽ മുന്നറിയിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുഴുവൻ ഇമാമുമാർക്കും ഖത്തീബുമാർക്കും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് സർക്കുലർ അയച്ചിരുന്നു. മക്ക പ്രവിശ്യയിൽ 14,000 മസ്ജിദുകളും ജുമാമസ്ജിദുകളുമാണുള്ളത്. പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖക്കു കീഴിൽ 1,000 നിരീക്ഷകരും സേവനമനുഷ്ഠിക്കുന്നു.

Share this story