അബുദാബി ചെറുകിട, ഇടത്തരം സംരംഭകർക്കായി 600 കോടിയുടെ പദ്ധതി; ആശ്വാസം മലയാളികൾക്കും

അബുദാബി ചെറുകിട, ഇടത്തരം സംരംഭകർക്കായി 600 കോടിയുടെ പദ്ധതി; ആശ്വാസം മലയാളികൾക്കും

അബുദാബി: ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി അബുദാബി ധനകാര്യ വകുപ്പ് 600 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയിൽ കരകയറാനാകാതെ പ്രയാസപ്പെടുന്ന മലയാളികൾ അടക്കമുള്ള ഒട്ടേറെ ചെറുകിട, ഇടത്തരം സംരംഭകർക്ക് ആശ്വാസമാകുന്നതാണ് പുതിയ നടപടി.

ദേശീയ ആരോഗ്യ ഇൻഷുറൻസ് കമ്പനി (ദമാൻ), ഫസ്റ്റ് അബുദാബി ബാങ്ക് (ഫാബ്) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അബുദാബി സർക്കാർ നേരത്തേ പ്രഖ്യാപിച്ച ഉത്തേജക പദ്ധതിയുടെ (ഗദാൻ 21) ഭാഗമായി ചെറുകിട ഇടത്തരം കമ്പനികൾക്ക് ക്രെഡിറ്റ് ഗാരന്റിയും ഉറപ്പുവരുത്തുന്നു. ആരോഗ്യമേഖലയിലെ ചെറുകിട, ഇടത്തരം കമ്പനികൾക്കായിരിക്കും ആദ്യം പരിഗണന.

പിന്നീട് എല്ലാ എസ്എംഇ കമ്പനികൾക്കും ഇതിന്റെ ഗുണം ലഭിക്കും. ഇടപാടുകാരിൽനിന്ന് കിട്ടാനുള്ള പണം വൈകുകയാണെങ്കിൽ ആ തുക ഫസ്റ്റ് അബുദാബി ബാങ്ക് മുൻകൂട്ടി നൽകുന്നതോടെ പണ ലഭ്യതയും സ്ഥാപനത്തിന്റെ പ്രവർത്തനവും ഉറപ്പാക്കുന്നു. ഏതെങ്കിലും കാരണവശാൽ ഇടപാടുകാരൻ കമ്പനി പൂട്ടുകയോ മുങ്ങുകയോ മറ്റോ ചെയ്താലും ക്രെഡിറ്റ് ഗാരന്റിയിലൂടെ ദമാൻ ഇൻഷൂറൻസിൽനിന്ന് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. വൈകാതെ മറ്റു ബാങ്കുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.

Share this story