കുവൈത്തിൽ ഇന്ന് മുതൽ കർഫ്യൂ വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെ
കുവൈത്തിൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തിയ മന്ത്രി സഭാ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും . വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് പുതിയ സമയം. റസ്റ്റാറൻറ്, കേഫ തുടങ്ങിയവക്ക് വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ ഡെലിവറി സർവിസിന് അനുമതി നൽകിയിട്ടുണ്ട്. വൈകീട്ട് ആറുമുതൽ എട്ടുവരെ റെസിഡൻഷ്യൽ ഏരിയക്ക് ഉള്ളിൽ നടക്കാൻ അനുമതിയുണ്ട്.എന്നാൽ ഈ സമയം വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക് പുറത്ത് പോകാനോ പാടില്ല. വാഹനങ്ങളോ ഇലക്ട്രിക്ക് സൈക്കിളുകളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ സെക്യൂരിറ്റി റിലേഷൻസ് ആന്റ് ഇൻഫർമേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ തൗഹീദ് അൽ കന്ദാരി സ്ഥിരീകരിച്ചു.
വാഹനങ്ങൾ, സ്കൂട്ടറുകൾ അല്ലെങ്കിൽ മറ്റ് സ്കേറ്റിങ് സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.കർഫ്യു സമയത്ത് നടത്തത്തിനായി അനുവദിച്ച രണ്ട് മണിക്കൂറിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. നടക്കുമ്പോൾ മാസ്ക് ധരിക്കുകയും, ശാരീരിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്. മന്ത്രിസഭയുടെ തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് ബ്രിഗേഡിയർ ജനറൽ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിക്കുകയും ചെയ്തു, കർഫ്യൂ ആരംഭം അരമണിക്കൂർകൂടി വൈകിപ്പിച്ചതോടെ ജോലിക്ക് പോയി വീടണയാൻ കുറച്ചുകൂടി സാവകാശം കിട്ടും.വൈകീട്ട് അഞ്ചിന് വീട്ടിലെത്തണമെങ്കിൽ നാലിനുതന്നെ ഇറങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു. എല്ലാവരും ഒരേസമയത്ത് ജോലികഴിഞ്ഞ് ഇറങ്ങുന്നതിനാൽ റോഡിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.ഇതിന് അൽപം അയവുവരുത്താൻ സമയ പരിഷ്കരണംകൊണ്ട് കഴിയും. റസ്റ്റാറൻറുകൾക്കും കഫേകൾക്കും രാത്രി പത്തുവരെ ഡെലിവറി സർവിസിന് അനുമതി നൽകിയതും ആശ്വാസത്തോടെയാണ് ഈ മേഖലയിൽ ഉള്ളവർ കാണുന്നത്