പരസ്യങ്ങളിൽ ‘വേലക്കാരി’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് സൗദിയിൽ വിലക്ക്

പരസ്യങ്ങളിൽ ‘വേലക്കാരി’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് സൗദിയിൽ വിലക്ക്

റിയാദ്: റിക്രൂട്ട്‌മെന്റ്, തൊഴിലാളി കൈമാറ്റ മേഖലയുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ വേലക്കാരി, വേലക്കാരൻ എന്നീ വാക്കുകൾ ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പരസ്യങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കണിശമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മനുഷ്യവകാശ നിയമങ്ങൾ, റിക്രൂട്ട്‌മെന്റ് മേഖലയിലെ പ്രവർത്തനം ക്രമീകരിക്കുന്ന നിയമം എന്നിവയെല്ലാം പാലിച്ചായിരിക്കണം പരസ്യങ്ങൾ പ്രസിദ്ധീകരിക്കേണ്ടത്.

വിൽപനക്ക്, വാങ്ങലിന്, റിലീസ് കൈമാറലിന് എന്നിവ പോലെ വിദേശ തൊഴിലാളികളുടെയും ഗാർഹിക തൊഴിലാളികളുടെയും മാനത്തിന് ക്ഷതമേൽപിക്കുന്ന വാക്കുകളും വാചകങ്ങളും പരസ്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. ഇത്തരം വാക്കുകൾക്കു പകരം സേവന മാറ്റം (സ്‌പോൺസർഷിപ്പ് മാറ്റം) എന്ന വാചകമാണ് ഉപയോഗിക്കേണ്ടത്. വേലക്കാരൻ, വേലക്കാരി എന്നീ വാക്കുകളും പരസ്യത്തിൽ ഉപയോഗിക്കാൻ പാടില്ല. ഈ വാക്കുകൾക്കു പകരം തൊഴിലാളി, വനിതാ തൊഴിലാളി എന്നീ വാക്കുകൾ ഉപയോഗിക്കണം.

Share this story