സന്ദർശന വിസക്കാർക്ക് ഒമാനിൽ പ്രവേശനവിലക്ക്

സന്ദർശന വിസക്കാർക്ക് ഒമാനിൽ പ്രവേശനവിലക്ക്

മസ്കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശന വിസക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഏപ്രിൽ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും വിലക്ക് പ്രാബല്ല്യത്തിൽ വരുക. ഒമാനി പൗരന്മാർക്കും റെസിഡൻറ് വിസയിലുള്ളവർക്കും മാത്രമായിരിക്കും വ്യാഴാഴ്ച ഉച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

ഒമാനിൽ നിലവിലുള്ള രാത്രി യാത്രാവിലക്ക് ഏപ്രിൽ എട്ടിന് അവസാനിക്കും. എന്നാൽ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ അടച്ചിടൽ റമദാൻ ഒന്ന് വരെ തുടരും. റമദാനിൽ രാത്രി യാത്രാവിലക്ക് പുനരാരംഭിക്കും. രാത്രി ഒമ്പത് മുതൽ പുലർച്ചെ നാലുവരെയായിരിക്കും വിലക്കുണ്ടാവുക. ഈ സമയം വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുകയും വേണം. റമദാനിൽ മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും തറാവീഹ് നമസ്കാരത്തിന് അനുമതിയുണ്ടായിരിക്കില്ല. റമദാനിൽ മസ്ജിദുകളിലും വീടുകളിലും മജ്ലിസുകളിലുമായി സമൂഹ നോമ്പുതുറകൾ അടക്കം ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദനീയമായിരിക്കില്ല.

സാമൂഹിക, സാംസ്കാരിക, കായിക പരിപാടികൾക്കും ഈ കാലയളവിൽ വിലക്ക് നിലവിലുണ്ടായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

Share this story