ഒമാനിൽ വാറ്റ് പ്രാബല്യത്തിൽ; നികുതി വരുമാനം വർധിക്കും: ഇന്ധന വില ഉയര്‍ന്നു
മസ്കത്ത് : രാജ്യത്തിന്റെ സാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്താനായി കഴിഞ്ഞവർഷം പ്രഖ്യാപിച്ച പ്രധാന സാമ്പത്തിക പരിഷ്കാരങ്ങളിലൊന്നായ മൂല്യവർധിത നികുതി (വാറ്റ്) സംവിധാനം വെള്ളിയാഴ്ച മുതൽ ഒമാനിൽ നടപ്പിലായിത്തുടങ്ങി. ജി.സി.സി രാജ്യങ്ങൾ തമ്മിൽ 2016ൽ ഒപ്പുവെച്ച പൊതു ഉടമ്പടി പ്രകാരം വാറ്റ് നടപ്പാക്കാനുള്ള ആസൂത്രണം നടന്നുവരുകയായിരുന്നു.
ലോകത്തെ 160 രാജ്യങ്ങൾ ഇതിനകംതന്നെ വാറ്റ് ചുമത്തിയിട്ടുണ്ട്. 2018മുതൽ യു.എ.ഇയും സൗദി അറേബ്യയും അതിനുശേഷം ബഹ്റൈനും വാറ്റ് നടപ്പാക്കിയിരുന്നു. വിശാലമായ അടിസ്ഥാനത്തിലുള്ള പരോക്ഷനികുതി അവതരിപ്പിക്കുന്ന വാറ്റിലൂടെ രാജ്യത്തിന്റെ വാർഷിക വരുമാനം വർധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
വാറ്റ് നടപ്പായിത്തുടങ്ങിയതോടെ വിവിധ ഉൽപന്നങ്ങൾക്ക് വിലവർധനയുണ്ടാകും. പ്രധാനമായും എണ്ണവിലയിൽ മാറ്റമുണ്ടാകും. 222ബൈസയുടെ ഡീസലിന് 233ബൈസയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഹോട്ടൽ ബുക്കിങ്, കടകൾ വാടകക്കെടുക്കുന്നത്, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യാവസായിക-വാണിജ്യ കോംപ്ലക്സുകൾ, ഹോട്ടൽ അപാർട്മെൻറുകൾ എന്നിവക്ക് വാറ്റ് ചുമത്തും.
എന്നാൽ 488 ഭക്ഷ്യോൽപന്നങ്ങളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കി കഴിഞ്ഞ ആഴ്ച സർക്കാർ ഉത്തരവിറക്കിയിരുന്നു. മരുന്നുകൾ, ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങൾ, മെഡിക്കൽ സേവനങ്ങൾ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കളും സേവനങ്ങളും, വൈകല്യമുള്ളവർക്കും ചാരിറ്റികൾക്കും വേണ്ടിയുള്ള സംവിധാനങ്ങൾ എന്നിവക്കും വാറ്റ് ചുമത്തുകയില്ല.
എല്ലാ വാറ്റ് ബാധകമാകുന്ന സ്ഥാപനങ്ങളും അതോറിറ്റിയുടെ ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ നികുതി വകുപ്പ് എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് കമ്പനി ആസ്ഥാനത്തെ ഒരു പ്രധാന സ്ഥലത്ത് പ്രദർശിപ്പിക്കണം.
വാറ്റ് നിയമത്തിൽ വീഴ്ച വരുത്തുന്നവർക്ക് 500 റിയാലിൽ കുറയാത്തതും 5000 റിയാലിൽ കൂടാത്തതുമായ പിഴ അടക്കേണ്ടിവരും. പ്രതിശീർഷ വരുമാനത്തിന്റെ ഏകദേശം 1.5ശതമാനം മൂല്യം വാറ്റ് ഉൽപാദിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.
വാറ്റ് പ്രാബല്യത്തില്‍ വന്നതോടെ ഒമാനില്‍ ഇന്ധനവില ഉയര്‍ന്നു. എം91 പെട്രോള്‍ ലീറ്ററിന് 205 ബൈസയില്‍ നിന്ന് 215 ബൈസയായി ഉയര്‍ന്നു. എം95 പെട്രോള്‍ നിരക്ക് 216 ബൈസയില്‍ നിന്ന് 227 ബൈസയായി. ഡീസലിന് 233 ആണു വാറ്റ് ഉള്‍പ്പടെയുള്ള നിരക്ക്. നേരത്തെ ഡീസല്‍ നിരക്ക് 222 ബൈസായിരുന്നു.