മൂന്ന് പതിറ്റാണ്ടിനു ശേഷം യു.എ.ഇക്ക് യു.എൻ സുരക്ഷാ സമിതിയിൽ അംഗത്വം 

മൂന്ന് പതിറ്റാണ്ടിനു ശേഷം യു.എ.ഇക്ക് യു.എൻ സുരക്ഷാ സമിതിയിൽ അംഗത്വം 

ദുബായ്: മൂന്ന് പതിറ്റാണ്ടിന് ശേഷം യു.എ.ഇക്ക് യു.എൻ രക്ഷാ സമിതിയിൽ അംഗത്വം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഷ്ട്ര നേതാക്കൾ. 2022-23 വർഷത്തേക്കാണ് യു.എ.ഇ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളെ യു.എൻ ജനറൽ അസംബ്ലി തെരഞ്ഞെടുത്തത്. 193 അംഗ ജനറൽ അസംബ്ലിയിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടതെങ്കിലും 179 വോട്ടുകൾ നേടിയാണ് യു.എ.ഇ രക്ഷാസമതിയിൽ അംഗത്വം നേടിയത്.

അന്താരാഷ്ട്ര തലത്തിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രക്ഷാസമതി അംഗത്വം ഉപയോഗിക്കുമെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ പ്രതികരിച്ചു. രാജ്യം സ്ഥാപിതമായതു മുതൽ തുടരുന്ന അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ പുതിയ അവസരം ഉപയോഗപ്പെടുത്തും. അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് ലോകം അനുഭവിക്കുന്ന ഗുരുതരമായ വെല്ലുവിളികളെ നേരിടുന്നതിൽ തങ്ങളുടെ പങ്ക് വഹിക്കാൻ യു.എ.ഇക്ക് എന്നും സാധിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

രാജ്യം മുന്നോട്ടുവെക്കുന്ന വികസന മോഡലിന് ലഭിച്ച അംഗീകാരമാണിതെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ട്വീറ്റ് ചെയ്തു. രക്ഷാസമിതി അംഗമെന്ന നിലയിൽ സജീവവും സക്രിയവുമായ ഇടപെടുലകൾ യു.എ.ഇ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സിയാദിന്റെ നേതൃത്വത്തിലുള്ള നയതന്ത്രസംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. ഏഷ്യാ പസഫിക് മേഖലയെ പ്രതിനിധീകരിച്ച് 2022 ജനുവരി മുതലാണ് യു.എ.ഇക്ക് രക്ഷാസമിതിയിൽ സീറ്റ് ലഭിക്കുക. നിലവിൽ തുനീഷ്യയാണ് ഈ മേഖലയിലെ പ്രതിനിധി. 1971 മുതൽ യു.എന്നിൽ അംഗമായിരുന്ന യു.എ.ഇ 1986-87 കാലത്താണ് ഇതിനു മുമ്പ് രക്ഷാസമിതിയിൽ അംഗമായത്.

യു.എ.ഇക്കൊപ്പം അൽബേനിയ, ബ്രസീൽ, ഗാബോൺ, ഘാന എന്നീ രാജ്യങ്ങളും പുതുതായി യു.എൻ സെക്യൂരിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ രക്ഷാസമിതിയിൽ അംഗത്വം നേടിയ യു.എ.ഇയെ അഭിനന്ദിച്ചു.

Share this story