ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ആശുപത്രി കിടക്കകൾ നിറഞ്ഞു
മസ്കത്ത്: കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടെ ഒമാനിൽ ആശുപത്രി കിടക്കകളും നിറയുന്നു. ആളുകൾക്ക് ആശുപത്രികളിൽ കിടക്ക ലഭിക്കാത്ത സാഹചര്യമുണ്ടെന്നും ബുദ്ധിമുട്ടെറിയ അവസ്ഥയാണ് നിലവിലുള്ളതെന്നും കോവിഡ് ഫീൽഡ് ആശുപത്രി ഡയറക്ടർ ഡോ.നബീൽ അൽ ലവാത്തി പറഞ്ഞു.
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഫീൽഡ് ആശുപത്രിയുടെ ശേഷി വർധിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലയളവിൽ അമ്പത് കിടക്കകൾ കൂടി കൂട്ടി. ഇതോടെ മൊത്തം കിടക്കകൾ 150 ആയി. 200 കിടക്കകൾ വരെയാക്കി ശേഷി വർധിപ്പിക്കാൻ സാധിക്കുമെങ്കിലും ആരോഗ്യപ്രവർത്തകരുടെ അഭാവം വിലങ്ങുതടിയാണ്. മെഡിക്കൽ ഉപകരണങ്ങൾ ആവശ്യത്തിനുണ്ട്. ആരോഗ്യപ്രവർത്തകരെ കൂടി ലഭിക്കുന്നപക്ഷം ഫീൽഡ് ആശുപത്രിയുടെ ശേഷി വർധിപ്പിക്കുമെന്ന് ഡോ.നബീൽ പറഞ്ഞു.
ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളിൽ ബഹുഭൂരിപക്ഷവും 60 വയസ്സിൽ താഴെയുള്ളവരാണെന്ന് ഡോ.നബീൽ പറഞ്ഞു. ഇതിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ വളരെ ചെറിയ ശതമാനം മാത്രമാണ്. ഒരു ഡോസ് സ്വീകരിച്ചവരിൽ വാക്സിനെടുക്കാത്തവരെ അപേക്ഷിച്ച് കുറഞ്ഞ തീവ്രതയിലുള്ള ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും ഡയറക്ടർ പറഞ്ഞു.
ഫീൽഡ് ആശുപത്രിയിൽ കിടത്തിച്ചികിത്സയിലുള്ള രോഗികളുടെ എണ്ണം 124 എത്തി. മൊത്തം കിടക്കകളുടെ 90 ശതമാനത്തിന് മുകളിലാണിത്. ഹൈ അക്രഡിറ്റേഷൻ വിഭാഗത്തിൽ മൊത്തം ശേഷിയുടെ മുഴുവനും രോഗികളെ പ്രവേശിപ്പിച്ചതായി ഡോ.നബീൽ പറഞ്ഞു.
ഞായറാഴ്ച 31 രോഗികളെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിനം 24 രോഗികളെ വീതം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഡോ.നബീൽ പറഞ്ഞു. ആശുപത്രികളിൽ രോഗികൾ കൂടുതൽ സമയം കഴിയേണ്ടിവരുന്നതും വെല്ലുവിളിയാണ്.
നിലവിലെ കേസുകൾ കൂടുതൽ ഗുരുതരവും തീവ്രവുമാണ്. ശരീരത്തിലെ ഓക്സിജൻ അളവ് ഗുരുതരമായി കുറഞ്ഞും ശ്വസനപ്രശ്നങ്ങളാലുമാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. മുൻതരംഗത്തിൽ ലക്ഷണങ്ങളുണ്ടായി രണ്ടാമത്തെ ആഴ്ചയിലാണ് ഈ ലക്ഷണങ്ങൾ കണ്ടിരുന്നത്. ഇപ്പോൾ ആദ്യ ആഴ്ചയിൽ തന്നെ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുന്നതായും ഡോ.നബീൽ പറഞ്ഞു.