പ്രവാസികൾക്ക് ആശ്വാസം: എക്‌സിറ്റ് പദ്ധതി കാലാവധി  വീണ്ടും നീട്ടി ഒമാൻ 

പ്രവാസികൾക്ക് ആശ്വാസം: എക്‌സിറ്റ് പദ്ധതി കാലാവധി  വീണ്ടും നീട്ടി ഒമാൻ 

മസ്‌കത്ത് : മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിയ പ്രവാസികൾക്ക് രാജ്യം വിടാനുള്ള സമയ പരിധി നീട്ടി. 2021 ഓഗസ്റ്റ് 31 വരെയാണ് സമയം നീട്ടിയതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത് പ്രകാരം താമസ രേഖയില്ലാതെ കഴിയുന്ന ആർക്കും എക്‌സിറ്റിന് അപേക്ഷ സമർപ്പിക്കാം. നിയമലംഘകരില്ലാത്ത രാജ്യം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് എക്‌സിറ്റ് പദ്ധതി പ്രഖ്യാപിച്ചത്. കോവിഡ് കാരണം പലർക്കും പദ്ധതി ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നീട്ടിയത്. ഇത് ആറാം തവണയാണ് എക്‌സിറ്റ് പദ്ധതി നീട്ടി വിദേശികളോട് ഒമാൻ അനുഭാവ പൂർണമായ സമീപനം സ്വീകരിക്കുന്നത്. പിഴയോ ശിക്ഷയോ ഇല്ലാതെ പദ്ധതി പ്രകാരം നാട്ടിലെത്താം. ജൂൺ 30 ന് അവസാനിക്കേണ്ട കാലാവധിയാണ് ഇപ്പോൾ വീണ്ടും നീട്ടി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ഒമാൻ എക്‌സിറ്റ് പദ്ധതി പ്രഖ്യാപിച്ചത്.

വിസ നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തി സ്വദേശിവൽക്കരണ പ്രക്രിയ ഒമാനിൽ ശക്തമായി തുടരുകയാണ്. നിയമലംഘകരായ പതിനായിരങ്ങൾ ഇതിനോടകം എക്‌സിറ്റ് പദ്ധതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രവാസി തൊഴിലാളികളെ പരമാവധി ഒഴിവാക്കി സ്വദേശികൾക്ക് അവസരം നൽകുന്നതിനാൽ ഒമാനിലെ പ്രവാസി ജനസംഖ്യ കുറഞ്ഞുവരികയാണ്. മെയ് 15 വരെയുള്ള കണക്കുകൾ പ്രകാരം 38.8 ശതമാനമായി ഒമാനിലെ പ്രവാസികളുടെ എണ്ണം കുറഞ്ഞു. നിലവിലെ ഒമാൻ ജനസംഖ്യയിൽ 61.2 ശതമാനമാണ് സ്വദേശികൾ. മസ്‌കത്തിൽനിന്നാണ് കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയത്. രാജ്യം വിട്ട പ്രവാസികളിൽ 17.4 ശതമാനവും ഇന്ത്യക്കാരാണ്.

Share this story