ഒമാനിൽ നാളെ മുതൽ  സമ്പൂർണ ലോക്ഡൗൺ

ഒമാനിൽ നാളെ മുതൽ  സമ്പൂർണ ലോക്ഡൗൺ

മസ്‌കത്ത്: ബലിപെരുന്നാൾ ദിനമായ നാളെ മുതൽ ശനിയാഴ്ച വരെ ഒമാനിൽ സമ്പൂർണ ലോക് ഡൗൺ. യാത്രകൾ, പൊതുസ്ഥലങ്ങളിലെ ഒത്തുചേരൽ എന്നിവയെല്ലാം ഈ കാലയളവിൽ നിരോധിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഒമാൻ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങിയത്. ജൂൺ മാസത്തിൽ മാത്രം 755 ജീവനുകളാണ് കോവിഡ് മഹാമാരി കാരണം രാജ്യത്ത് പൊലിഞ്ഞത്. ഈ സാഹചര്യത്തിൽ സമ്പൂർണ അടച്ചിടൽ വേണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. പെരുന്നാൾ ദിനങ്ങളിലെ ആഘോഷവും തിരക്കും രോഗവ്യാപനത്തിന് കാരണമായേക്കുമെന്ന വിദഗ്ധാഭിപ്രായത്തെ തുടർന്നാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്.

എന്നാൽ ബലിമാംസ വിതരണം, പെരുന്നാൾ നിസ്‌കാരം എന്നിവ കർശന നിയന്ത്രണങ്ങളോടെ നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൂട്ടം കൂടിയുള്ള യാതൊരു ആഘോഷവും പാടില്ല. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും എല്ലാവരും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും സുൽത്താനേറ്റ് ഗ്രാൻഡ് മുഫ്തി ശൈഖ് അഹ്മദ് ബിൻ ഹമദ് അൽഖലീലി പറഞ്ഞു. എത്രയും പെട്ടെന്ന് ഈ സാഹചര്യത്തിൽനിന്ന് രാജ്യം മുക്തമാവട്ടെ എന്നും അദ്ദേഹം പ്രാർഥിച്ചു. കോവിഡ് നിയന്ത്രണത്തിന് രാജ്യം സ്വീകരിച്ച പ്രതിരോധ മാർഗങ്ങളെ പൊതുജനം സ്വാഗതം ചെയ്തു. ലോക്ഡൗണിൽ വീട്ടിനകത്ത് പെരുന്നാൾ ആഘോഷിക്കുന്നത് പ്രയാസകരമാണെന്നും എന്നാൽ സുപ്രീം കമ്മിറ്റിയുടെ തീരുമാനം നല്ലതിനു വേണ്ടിയാണെന്നും രണ്ട് കുട്ടികളുടെ മാതാവായ നമ അൽകിന്ദി പറഞ്ഞു. പെരുന്നാൾ ദിനങ്ങൾ സുരക്ഷിതമായി ആഘോഷിക്കാൻ ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് സ്വദേശി യുവാവ് അവാതിഫ് അൽസയ്ദി പറഞ്ഞു. അതേസമയം, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സമ്മിശ്രമായാണ് അടച്ചിടലിനോട് പ്രതികരിച്ചത്.

Share this story