ഒമാനിലെത്താൻ വഴി തേടി പ്രവാസികൾ നിരവധി പേർ ഖത്തറിലെത്തി
മസ്കത്ത്: ഖത്തറിലേക്കുള്ള യാത്രാമാർഗം തുറന്നതോടെ അതുവഴി ഒമാനിലെത്താൻ എത്തിയിരിക്കുന്നത് നിരവധി മലയാളികൾ. 14 ദിവസം ഖത്തറിൽ തങ്ങിയവരുടെ ആദ്യ ബാച്ച് മറ്റ് തടസങ്ങളില്ലെങ്കിൽ അടുത്തയാഴ്ച ഒമാനിൽ എത്തുമെന്ന് കരുതുന്നു. ഓൺ അറൈവൽ വിസ പുനഃസ്ഥാപിച്ചതോടെയാണ് ഒമാൻകാർക്ക് ഖത്തർ ഇടത്താവളമായത്. നിരവധി സൗദി, യു.എ.ഇ യാത്രക്കാരും ഖത്തറിൽ എത്തിയിട്ടുണ്ട്.
ഖത്തറിൽ ഓൺ അറൈവൽ വിസക്കാർക്ക് ക്വാറൻറീൻ നിർബന്ധമില്ലായിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി നിലവിൽ വന്ന പുതിയ മാനദണ്ഡപ്രകാരം ഇന്ത്യക്കാർക്ക് 10 ദിവസ ക്വാറന്‍റീൻ നിർബന്ധമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഹോട്ടൽ താമസം ഡിസ്കവർ ഖത്തർ പോർട്ടൽ വഴി ബുക്ക് ചെയ്യുകയും വേണം. 14 ദിവസം ഖത്തറിൽ തങ്ങിയശേഷമാണ് ഒമാനിലേക്ക് വരാൻ കഴിയുക. 14 ദിവസത്തെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് ഉൾപ്പെടെ ലക്ഷം രൂപയിലധികം ചെലവ് വരും.
ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് കഴിഞ്ഞ ഏപ്രിൽ അവസാനം മുതലാണ് ഒമാൻ വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് നീണ്ടതോടെ അർമേനിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ വഴി കുറച്ച് പേർ ഒമാനിൽ തിരികെയെത്തിയിരുന്നു. കൂടുതൽ പേരും ആഗസ്റ്റ് ആദ്യത്തോടെ യാത്രാ വിലക്ക് നീക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽ തുടരുന്നത്. യാത്രാ വിലക്ക് നീക്കാത്ത പക്ഷം എളുപ്പ വഴിയെന്ന നിലയിൽ ഖത്തർ വഴി ഒമാനിലേക്ക് കൂടുതൽ പ്രവാസികൾ എത്തുമെന്നാണ് കരുതുന്നത്. നിരവധി ട്രാവൽ ഏജൻസികൾ ഖത്തർ വഴിയുള്ള പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്.