റമദാനിന് ശേഷവും ഉംറ തീർത്ഥാടകർക്ക് ഇലക്ട്രോണിക് പെർമിറ്റ് നിർബന്ധം; സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

Umra

റമദാനിന് ശേഷവും, ഉംറ തീർത്ഥാടകർക്ക് ഇലക്ട്രോണിക് പെർമിറ്റ് നിർബന്ധമാണെന്ന രീതി തുടരുമെന്ന് സൗദി അറേബ്യ. ‌നുസുക് അല്ലെങ്കിൽ തവക്കൽന ആപ്പുകൾ വഴിയാണ് അനുമതി നൽകുന്നതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ പെർമിറ്റ് ലഭിക്കുന്നതിന് അപേക്ഷകർ കൊവിഡ് ബാധിച്ചവരോ രോഗികളുമായി സമ്പർക്കം പുലർത്തുന്നവരോ ആയിരിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

റമദാനിന് ശേഷം ഉംറ നിർവഹിക്കുന്നതിനുള്ള റിസർവേഷനും ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കാനോ സൗദി അറേബ്യയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനോ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ആവശ്യമായ വിസകളും പെർമിറ്റുകളും നേടുന്നതിനും അനുബന്ധ പാക്കേജുകൾ ഇലക്ട്രോണിക് ആയി ബുക്ക് ചെയ്യുന്നതിനും സഹായിക്കുന്ന നുസുക് ആപ്പ് വഴിയാണ് ഈ റിസർവേഷനുകൾ നടത്തുന്നത്.

പേഴ്സണൽ, വിസിറ്റ്, ടൂറിസം വിസകൾ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള എൻട്രി വിസകൾ ഉള്ളവർക്ക് ഉംറ നിർവഹിക്കാനും മദീനയിലെ അൽ റൗദ അൽ ശരീഫ സന്ദർശിക്കാനും അവസരമുണ്ട്. അതിനിടെ ഉംറ വിസ 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടാനും അധികൃതർ അനുമതി നൽകിയിട്ടുണ്ട്.

Share this story