ഭാഗിക പൊതുമാപ്പ് : രേഖകൾ വേഗം കൈപ്പറ്റണമെന്ന് എംബസി
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചവർ എത്രയും വേഗം കൈപ്പറ്റണമെന്ന് എംബസി അധികൃതർ വാർത്തക്കുറിപ്പിൽ അഭ്യർഥിച്ചു. എംബസിയിൽ രജിസ്റ്റർ ചെയ്തവർക്കും അപേക്ഷ ഫോറം പൂരിപ്പിച്ച് നൽകിയവർക്കും മാത്രമാണ് ഇ.സി വിതരണം ചെയ്യുന്നത്.
അപേക്ഷിച്ചവരുടെ രേഖകൾ തയാറാവുന്ന മുറക്ക് എംബസി ഇ-മെയിൽ, മൊബൈൽ ഫോൺ, വാട്സ്ആപ് എന്നിവയിലൂടെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ചിലർ ഇതിന് പ്രതികരിക്കുന്നില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കൂടുതൽ വിവരങ്ങൾക്ക് എംബസിയുടെ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം. 65806158, 65886735, 65807695, 65839348 എന്നീ നമ്പറുകളിലും community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം. 2020 ജനുവരിക്ക് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ കുവൈറ്റ് ഡിസംബറിൽ പ്രത്യേക അവസരം ഒരുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി ഹെൽപ് ഡെസ്ക് ആരംഭിച്ചത്. പിഴയടച്ച് നാട്ടിൽ പോവാൻ ഉദ്ദേശിക്കുന്നവർക്ക് എംബസി എമർജൻസി സർട്ടിഫിക്കറ്റ് നൽകും. ഇതിനായി എംബസി സന്ദർശിക്കാം. ശർഖ്, ജലീബ്, ഫഹാഹീൽ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവന കേന്ദ്രത്തിലും സ്ഥാപിച്ച പെട്ടിയിൽ ഫോറം പൂരിപ്പിച്ച് നിക്ഷേപിച്ചാലും മതി. നിലവിൽ കാലാവധി കഴിഞ്ഞ എമർജൻസി സർട്ടിഫിക്കറ്റ് കൈവശമുള്ളവർ പുതിയ അപേക്ഷ നൽകേണ്ടതില്ല.
ഇവർ എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റുമായി നേരിട്ടെത്തി ഒപ്പ് സാക്ഷ്യപ്പെടുത്തിയാൽ പുതിയ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കും. പാസ്പോർട്ട് കൈവശമില്ലത്തവർ താമസരേഖ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരക്കാർക്ക് പുതിയ പാസ്പോർട്ട് നൽകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.