ജി.സി.സി രാഷ്ട്രങ്ങളിൽ വിസയുള്ളവർക്ക് ഒമാനിൽ പ്രവേശനാനുമതി
മസ്കറ്റ്: ജി.സി.സി രാജ്യങ്ങളിൽ സാധുവായ വിസയുള്ളവർക്ക് ഒമാനിൽ പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. കോവിഡ് 19 സുപ്രീം കമ്മിറ്റിയുടെ ഇത് സംബന്ധമായ തീരുമാനം സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാ വിമാന കമ്പനികളെയും ഔദ്യോഗികമായി അറിയിച്ചു. ഓരോ രാജ്യങ്ങളുമായുള്ള കരാർ അനുസരിച്ചുള്ള ദേശീയ വിമാന കമ്പനികളുടെ ഷെഡ്യൂൾഡ് വിമാന സർവിസുകൾ പതിവുപോലെ തുടരുമെന്നും അതോറിറ്റി അറിയിച്ചു.
ഓരോ രാജ്യങ്ങളിലെയും നടപടി ക്രമങ്ങൾ വിമാന സർവിസുകൾക്ക് ബാധകമായിരിക്കും. അതോറിറ്റി പുറത്തിറക്കിയ യാത്രക്കാർക്കുള്ള മാനദണ്ഡങ്ങൾ പ്രകാരം ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും മുൻകൂട്ടിയുള്ള അനുമതിയില്ലാതെ തന്നെ ഒമാനിൽ പ്രവേശിക്കാൻ കഴിയും.
യാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധന നടത്തേണ്ടതില്ല. എന്നാൽ, കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിത്സക്കുള്ള ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. ജി.സി.സി പൗരന്മാർക്കും സൗജന്യ ചികിത്സ കാർഡുള്ളവർക്കും ഇത് നിർബന്ധമല്ല. വിമാനത്താവളത്തിൽ നടക്കുന്ന പി.സി.ആർ ടെസ്റ്റിനായി യാത്രക്ക് മുമ്പ് https: // covid 19.emushrif.com/traveler എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും 25 റിയാൽ അടക്കുകയും വേണം.
അതോടൊപ്പം തറാസുദ് പ്ലസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. യാത്രക്കാർ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയോ എന്ന് എയർലൈനുകൾ പരിശോധിക്കില്ല. ഏഴ് ദിവസം വരെ മാത്രം ഒമാനിൽ തങ്ങാൻ വരുന്ന യാത്രക്കാർ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന നടത്തിയാൽ മതിയാവും. ഏഴ് ദിവസത്തിൽ കൂടുതൽ ഒമാനിൽ തങ്ങുന്നവർ കോവിഡ് ട്രാക്കിങ് ബാൻഡ് ധരിക്കണം. ഏഴ് ദിവസ ക്വാറൻറീന് ശേഷം എട്ടാമത്തെ ദിവസം പി.സി.ആർ പരിശോധന നടത്തണം.
വിമാന ജീവനക്കാർ, 15 വയസ്സിൽ താെഴ പ്രായമുള്ള കുട്ടികൾ എന്നിവർക്ക് ഈനിർദേശങ്ങൾ ബാധകമല്ല. ഒമാനിലെ നയതന്ത്രകാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും നയതന്ത്ര കാര്യാലയങ്ങൾ സന്ദർശിക്കുന്നവരും കോവിഡ് മാനദണ്ഡം പാലിക്കേണ്ടതില്ല.