ജനുവരി രണ്ട് മുതല്‍ ബുക്കിംഗ്; മറുപടി നല്‍കാതെ സൗദി എയര്‍ലൈന്‍സ്

ജനുവരി രണ്ട് മുതല്‍ ബുക്കിംഗ്; മറുപടി നല്‍കാതെ സൗദി എയര്‍ലൈന്‍സ്

ജിദ്ദ: ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് ജനുവരി രണ്ട് മുതല്‍ ടിക്കറ്റ് ബുക്കിംഗ് കാണിക്കുന്നുണ്ടെങ്കിലും മറുപടി നല്‍കാതെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്.

ജനുവരിയില്‍ ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ കോവിഡ് വ്യാപനം കാരണം ഇന്ത്യയില്‍ കുടുങ്ങിയ പതിനായിരങ്ങള്‍ പ്രതീക്ഷയോടെയാണ് ഈ ബുക്കിംഗിനെ കാണുന്നത്. അതേസമയം, സമൂഹ മാധ്യമങ്ങള്‍ വഴിയും കസ്റ്റമര്‍ കെയര്‍ വഴിയുമുളള അന്വേഷണങ്ങള്‍ക്ക് സര്‍വീസ് തുടങ്ങുമെന്ന് ഉറപ്പു നല്‍കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തയാറാകുന്നില്ല.

സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ജനുവരി രണ്ട് മുതല്‍ ബുക്കിംഗ് കാണിക്കുന്നത് കൊണ്ട് സര്‍വീസ് തുടങ്ങുമെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നത്. സൗദിയ ഇതുപോലെ നേരത്തെയും ബുക്കിംഗ് കാണിച്ചിരുന്നെങ്കിലും സര്‍വീസ് തുടങ്ങിയിരുന്നില്ല.

റഗുലര്‍ സര്‍വീസ് ആരംഭിച്ചില്ലെങ്കിലും ഇന്ത്യക്കും സൗദിക്കുമിടയില്‍ നിയന്ത്രിത സര്‍വീസ് തുടങ്ങാനുളള ധാരണയെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെത്തി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുന്നവര്‍.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യം ഉചിത സമയത്ത് പ്രഖ്യാപിക്കുമെന്നാണ് സൗദി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ജനുവരിയില്‍ സര്‍വീസ് തുടങ്ങുമെന്നും അതിന് ഒരു മാസം മുമ്പ് പ്രഖ്യാപനമുണ്ടാകുമെന്നമായിരുന്നു ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നതെങ്കിലും ഡിസംബര്‍ ആദ്യം ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് സര്‍വീസ് ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാല്യയം വ്യക്തമാക്കി.

വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കു ശേഷമേ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കാനാവൂ എന്നാണ് സൗദി അധികൃതരുടെ നിലപാട്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സൗദിയിലെ ഇന്ത്യന്‍ എംബസിയും സൗദി അധികൃതരില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.

മിക്ക രാജ്യങ്ങളും ക്വാറന്റൈന്‍ പോലും ഒഴിവാക്കി തുടങ്ങിയെങ്കിലും ഇന്ത്യയില്‍ 14 ദിവസം താമസിച്ചവര്‍ക്കുള്ള യാത്രാ വിലക്ക് സൗദി അറേബ്യ തുടരുകയാണ്. ഇതുകാരണം മലയാളികളടക്കം ധാരാളം ഇന്ത്യക്കാര്‍ യു.എ.ഇയിലെത്തി 14 ദിവസം താമസിച്ച ശേഷമാണ് സൗദിയിലേക്ക് വരുന്നത്.
അതിനിടെ, സൗദിയില്‍നിന്ന് യു.കെയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് യു.കെ. അധികൃതര്‍ വ്യക്തമാക്കി.

Share this story