വീട്ടിൽ നിന്നും കണ്ടെത്തിയത് 15 ലക്ഷം രൂപ; തൃശ്ശൂരിലെ ഡോക്ടറുടെ കൈക്കൂലിയിൽ ഇ ഡി അന്വേഷണം

തൃശ്ശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ സ്വത്തുക്കളിൽ ഇ ഡി അന്വേഷണം നടത്തും. ഡോക്ടറുടെ വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചെടുത്തതോടെയാണ് ഇഡി അന്വേഷണത്തിന് എത്തുന്നത്. അഞ്ച് ലക്ഷത്തിന് മുകളിൽ പണം പിടിച്ച കേസുകൾ ഇഡി അറിയിക്കേണ്ടതുണ്ട്. ലഭിച്ച വിവരം വിജിലൻസ് ഇഡിയെ അറിയിക്കും
തൃശ്ശൂർ മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം ഡോക്ടർ ഷെറിൻ ഐസകാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. അപകടത്തിൽ പരുക്കേറ്റ യുവതിയുടെ ശസ്ത്രക്രിയ നടത്തുന്നതിന് 3000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. പണം നൽകാതിരുന്നതിനാൽ ശസ്ത്രക്രിയ പലതവണ മാറ്റിവെച്ചിരുന്നു.
നേരത്തെയും ഡോക്ടർ ഷെറിൻ ഐസകിനെതിരെ പരാതി ഉയർന്നിരുന്നു. പണം നൽകുന്നവർക്ക് മാത്രമായിരുന്നു ഇയാൾ ചികിത്സ നൽകിയിരുന്നത്. ഓട്ടുപാറയിലെ ഡോക്ടറുടെ ക്ലിനിക്കിന് സമീപമുള്ള മെഡിക്കൽ ഷോപ്പ് വഴിയാണ് കൈക്കൂലി പണം ഉറപ്പിക്കുന്നത്. ഡോക്ടറെ കാണാനുള്ള ബുക്കിംഗും ഫീസുമൊക്കെ ഉറപ്പിക്കുന്നതും ഇതേ മെഡിക്കൽ ഷോപ്പ് വഴിയാണ്.